പോലീസ് തലപ്പത്ത് അഴിച്ചുപണി: തിരുവനന്തപുരം കമ്മിഷണർ നാഗരാജുവിന് മാറ്റം

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിനെ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും എം.ഡിയുമാക്കി മാറ്റിനിയമിച്ചു. പി. പ്രകാശ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജിയാവും. നിലവില്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഐ.ജിയാണ് അദ്ദേഹം.

കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് കോപ്പറേഷന്‍ ചെയര്‍മാനും എം.ഡിയുമായ സഞ്ജീബ് കുമാര്‍ പട്‌ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗത്തില്‍ ഡി.ജി.പിയായി നിയമിച്ചു. ദക്ഷിണമേഖല ഐ.ജി. ജി. സ്പര്‍ജന്‍ കുമാറിന് തിരുവനന്തപുരം ജില്ലാ കമ്മിഷണറുടെ അധിക ചുമതല നല്‍കി.

എസ്. സതീഷ് ബിനോ ഐ.പി.എസിനെ ഭരണനിര്‍വഹണ ചുമതലയുള്ള ഡി.ഐ.ജിയായി നിയമിച്ചു. പൂരം വിവാദത്തില്‍ ഉള്‍പ്പട്ടെ തൃശ്ശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ടെക്‌നിക്കല്‍ ഇന്റലിജന്‍സ് എസ്.പിയാവും. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അങ്കിത് അശോകനെ മറ്റൊരിടത്ത് നിയമിച്ചിരുന്നില്ല.

ക്രൈം റെക്കോര്‍ഡ് ബ്യൂറോ എസ്.പി, സി. ബാസ്റ്റിന്‍ ബാബുവിനെ വുമണ്‍ ആന്‍ഡ് ചിലന്‍ഡ്രന്‍ സെല്ലിന്റെ അസിസ്റ്റന്‍ന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസായും നിയമിച്ചു. 10 ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി. അഞ്ച് എസ്.പിമാര്‍ക്കും സ്ഥാനചലമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News