കേരളത്തിന് മിന്നും തുടക്കം; 24 റൺസിനിടെ വീണത് വിദർഭയുടെ മൂന്നു വിക്കറ്റുകൾ

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന് മികച്ച തുടക്കം. 24 റണ്‍സിനിടെ വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരളം വീഴ്ത്തി. എം.ഡി നിധീഷ് രണ്ടു വിക്കറ്റും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും നേടി.

കളിയാരംഭിച്ച രണ്ടാം പന്തില്‍ തന്നെ കേരളം വിക്കറ്റ് വേട്ട തുടങ്ങി. വിദര്‍ഭയുടെ പാര്‍ഥ് രേഖാഡെയെ (0) എം.ഡി നീധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേയില്‍ താരം ഔട്ടാണെന്ന് തെളിഞ്ഞു. പിന്നാലെ ഏഴാം ഓവറില്‍ ദര്‍ശന്‍ നല്‍ക്കാണ്ടെയെ (1) നിധീഷ്, ബേസിലിന്റെ കൈകളിലെത്തിച്ചു.

തുടര്‍ന്ന് ടീം സ്‌കോര്‍ 24-ല്‍ നില്‍ക്കേ 35 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ധ്രുവ് ഷോറെയെ 19-കാരന്‍ ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കി.നേരത്തേ വിദര്‍ഭയ്‌ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ഇടംനേടി.

കേരളം (പ്ലേയിങ് ഇലവന്‍): അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വതെ, എം.ഡി നിധീഷ്, എന്‍. ബേസില്‍.

അതേസമയം കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് അത് വീണ്ടെടുക്കാനുള്ള വരവാണിത്. നാഗ്പുരിലെ സ്വന്തം തട്ടകത്തില്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും കാത്തുവെച്ച് അവര്‍ കാത്തിരിക്കുന്നു. പരാജയത്തിന്റെ വക്കില്‍നിന്ന് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഫൈനല്‍വരെ എത്തിയത് കേരളത്തിന് കരുത്താകും. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News