KeralaNews

യുവതികളെ പിന്തുടര്‍ന്ന് 3333 നമ്പര്‍ ഔഡി, കുണ്ടന്നൂരില്‍ വെച്ച് കാര്‍ തടഞ്ഞു; തുടരുന്ന ദുരൂഹത

കൊച്ചി:മുൻ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഏറുന്നു. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. ഔഡി കാർ ഓടിച്ചിരുന്ന ഡ്രൈവർ സൈജുവിനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഹോട്ടലിൽ നിന്നും ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകിയതിനെ തുടർന്നാണ് സൈജുവിനോട് പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് നമ്പർ 18 ഹോട്ടൽ ഉടമ റോയി ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്നും ഔഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തിൽ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കുണ്ടന്നൂരിൽ വെച്ച് ഔഡി കാറിലുണ്ടായിരുന്നവർ അൻസിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടുമെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിൽ നിന്നും ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നുമാണ് ഔഡി കാർ ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ മുതൽ അപകട സ്ഥലംവരെ അൻസിയുടെ കാറിനെ പിന്തുടർന്നതായുള്ള വിവരം ലഭിച്ചത്.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പോലീസ് രണ്ട് തവണ ഹോട്ടലിൽ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡി.വി.ആർ ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നൽകിയത്.

ഒക്ടോബർ 31ാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റിയത്. ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്. അതേസമയം റോയിയോട് പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button