മുടക്കുമുതല്‍ 75 കോടി തിരിച്ചുകിട്ടിയത് 23 കോടി,ഒന്നരക്കോടി മുടക്കിയ ചിത്രത്തിന് കളക്ഷന്‍ 10000 രൂപ ; കണക്കുകള്‍ പുറത്തുവിട്ട്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം കഴിഞ്ഞ മാസത്തെ മലയാള സിനിമകളുടെ ബജറ്റും കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇത് പ്രകാരം ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടിയില്‍ അധികമാണ്. ഇതില്‍ തിരിച്ചു കിട്ടിയത് 23 കോടി 55 ലക്ഷം മാത്രമാണെന്നും അസോസിയേഷന്‍ പറയുന്നു. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഇതുപ്രകാരം ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിയറ്ററിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ല. 16 സിനിമകളുടെ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. 1.60 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച ലൗ ഡെയില്‍ എന്ന ചിത്രത്തിന് തിയറ്ററിൽ നിന്ന് കിട്ടിയത് പതിനായിരം രൂപ മാത്രം. മുടക്ക് മുതലിന് തൊട്ടടുത്ത് എത്താനായത്  കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കണക്കുകള്‍ പറയുന്നു. 

തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍ ആണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്ന് വിനോദ നികുതി അടക്കമുള്ളവ ഒഴിവാക്കിയതിന് ശേഷം ലഭിക്കുന്ന തുകയാണ് തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News