നിയമസഭാ തെരഞ്ഞെടുപ്പ് മത്സര ചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാർഥികൾ, ഏറ്റവും കുറവ് മാനന്തവാടിയിൽ

തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ മത്സരച്ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. സ്ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയായതോടെയാണ് മത്സരരംഗത്തുള്ളവരുടെ കാര്യത്തിൽ അന്തിമമായ ചിത്രം തെളിഞ്ഞത്. പ്രമുഖ രാഷ്ട്രീയ മുന്നണികളും സ്വതന്ത്ര സ്ഥാനാർഥികളും ഉൾപ്പെടെയുള്ളവർ കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ഒരുങ്ങുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ ഇനി പ്രചാരണ പരിപാടികളിലേക്ക് കൂടുതൽ സജീവമായി കടക്കും.

തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിക്കുന്നത്. രണ്ടിടത്തും 11 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മൂന്നുമുന്നണികൾ മാത്രം മത്സരിക്കുന്ന മാനന്തവാടിയാണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ള മണ്ഡലം. ഇന്നലെ സൂഷ്മ പരിശോധന കഴിഞ്ഞപ്പോൾ ആകെ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോഴേക്കും സ്ഥാനാർഥികളുടെ എണ്ണം 890 ആയി കുറഞ്ഞു. പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളുടെയെല്ലാം പത്രികകൾ സ്വീകരിക്കപ്പെട്ടതോടെ ഡമ്മി സ്ഥാനാർഥികൾ പത്രികകൾ പിൻവലിച്ചിരുന്നു. ഇതിനൊപ്പം ചില സ്വതന്ത്രരും, മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിയും പത്രിക പിൻവലിച്ചു.

അന്തിമ സ്ഥാനാർഥി പട്ടിക ആയതോടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിക്കുന്നതിലേക്ക് കടന്നു. ഇതിൽ ആർഎംപി സ്ഥാനാർഥി കെ.കെ രമയ്ക്ക് മുമ്പ് മത്സരിച്ചിരുന്ന ഫുട്‌ബോൾ ചിഹ്നം അനുവദിച്ചില്ല. പകരം ടെലിവിഷനാണ് അനുവദിച്ചത്. ഇതിൽ ആർഎംപി പ്രതിഷേധമറിയിച്ചിട്ടുണ്ട്. രമയുടെ പേരിൽ ഫുട്‌ബോൾ ചിഹ്നത്തിൽ വോട്ട് അഭ്യർഥിക്കുന്ന പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഇനി അത് മാറ്റി പുതിയത് വയ്‌ക്കേണ്ടിവരും.

അതേപോലെ മന്ത്രി എ.കെ ശശീന്ദ്രന് എൻസിപിയുടെ ക്ലോക്ക് ചിഹ്നം ഇത്തവണ ഇല്ല. ശശന്ദ്രന്റെ എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്. എ.കെ ശശീന്ദ്രന് ലഭിച്ചത് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നവും ഔദ്യോഗിക എൻസിപിയായി അംഗീകരിച്ച അജിത് പവാർ പക്ഷത്തിനാണ് നൽകിയിരുന്നത്. അജിത് പവാറിന്റെ പക്ഷത്തുള്ള പി.കെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം.

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. തൃണമൂൽ പാർട്ടിയിലാണെങ്കിലും തൃണമൂലിന്റെ ചിഹ്നം അൻവറിന് അനുവദിച്ചില്ല. അതുപോലെ അമ്പലപ്പുഴയിലെ സ്ഥാനാർഥി ജി. സുധാകരന് തെങ്ങിൻ തോപ്പാണ് ചിഹ്നമായി അനുവദിച്ചത്. തിരുവനന്തപുരത്തെ സിഎംപി സ്ഥാനാർഥി സിപി ജോണിന് കപ്പൽ ചിഹ്നമാണ് അനുവദിച്ചത്. എൽഡിഎഫ് സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും അനുവദിച്ചു. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്രൻ എൻഎംആർ റസാഖിന് കുടം ചിഹ്നം നൽകി.

​The final candidate list for the 140 constituencies of the Kerala Assembly Election is out, featuring 890 contestants after the withdrawal period ended. Major political fronts—LDF, UDF, and NDA—along with independent candidates, are now launching intensive final-stage campaigns across the state. The election process is moving into a high-gear phase with active house-to-house visits and digital campaigning to secure voter support.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News