കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നു. 

സാബു തോമസിൻറെ  ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസിൽ ആരോപണ വിധേയർക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തയ്യാറായിട്ടില്ല. അന്വേഷണത്തിൻറെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.  സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. 

സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. സൊസൈറ്റിയിലെ സിസിടിവിയും, സാബുവിൻറെ മൊബൈൽ ഫോണും മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പൊലീസ് തീരുമാനിച്ചത്. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു. സാബുവിൻറെ കുടുംബത്തെ സന്ദശിച്ച ശേഷമായിരുന്നു പ്രതികരണം. അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോബിൾ മാത്യു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News