കശ്മീർ ഫയൽസിനെ മേളയിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു; പരസ്യവിമർശനവുമായി ജൂറി ചെയർമാൻ,സുവർണ മയൂരം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസിന്

പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ് പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് പോലുള്ള ഒരു സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ പതിനാല് സിനിമകള്‍ മികച്ച നിലവാരമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രം 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഇന്ത്യന്‍ പനോരമയിലും അന്താരാഷ്ട്ര മത്സരവിഭാഗത്തിലും പ്രദര്‍ശനത്തിനെത്തി.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി കോസ്റ്റാറീക്കൻ സംവിധായകൻ വാലന്റീന മോറെൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക് സമ്മാനിച്ചു. നടി ആശ പരേഖിനാണ് ദാദാ സാഹിബ് പുരസ്‌കാരം. ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ഇയർ പുരസ്‌കാരം തെലുങ്ക് നടൻ ചിരഞ്ജീവി ഏറ്റുവാങ്ങി.

നോ എൻഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് വാഹിദ് മൊബഷേരി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിലെ പ്രകടനത്തിന് ഡാനിയേല മരീൻ നവാരോ മികച്ച നടിയായി. നോ എൻഡിലൂടെ നാദെർ സേവർ മികച്ച സംവിധായകനായി. പ്രവീൺ കണ്ട്രെ​ഗുള സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സിനിമാ ബണ്ടിക്കാണ് പ്രത്യേക ജൂറി പരാമർശം. അസിമിന പ്രൊഡ്രോ ആണ് മികച്ച നവാ​ഗത സംവിധായിക. ചിത്രം ബിഹൈൻഡ് ദ ഹേസ്റ്റാക്സ്.

ഈ മാസം 20-നാരംഭിച്ച മേളയിൽ ഫ്രാൻസായിരുന്നു ഫോക്കസ് രാജ്യം. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ക്രിസ്തോഫ് സനൂസിയുടെ ‘പെർഫെക്ട് നമ്പർ’ ആയിരുന്നു സമാപന ചിത്രം. ഹോമേജ് വിഭാഗത്തിൽ 15 ഇന്ത്യൻ ചിത്രങ്ങളും അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളും പ്രദർശിപ്പിച്ചു.

ഇസ്രായേലി സംവിധായകന്‍ നാദല് ലാപിഡ് ആണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. സ്പാനിഷ് സംവിധായകന്‍ വാവിയര്‍ അന്‍ഗുലോ ബാർട്ടറന്‍, സംവിധായകന്‍ സുദീപ്‌തോ സെന്‍, സംവിധായിക പാസ്കല്‍ ചാവന്‍സ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

തിങ്കളാഴ്ച വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ.എല്‍. മുരുകന്‍, കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര, അഭിനേതാക്കളായ ഖുശ്ബു, അക്ഷയ് കുമാര്‍, ഇഷ ഗുപ്ത, റാണ ദഗ്ഗുബാട്ടി, ആയുഷ്മാന്‍ ഖുറാന, ശര്‍മന്‍ ജോഷി, മാനുഷി ഛില്ലാര്‍ ഇസ്രായേലി സീരീസ് ഫൗദയുടെ ക്രിയേറ്റര്‍മാരായ അവി ഇസ്സാന്‍ചറോഫ്, ലിയോര്‍ രാസ് എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News