കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ബിജു കരീം, ജില്‍സ്, ബിജോയ, റെജി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാനപ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്. പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 52 സര്‍വേനമ്പറുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക. ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒമ്പതേക്കര്‍ ഭൂമിയും ഇതില്‍ ഉള്‍പ്പെടും.

തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവടങ്ങളിലായാണ് വസ്തുവകകളുള്ളത്. പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജലോണുകള്‍ തരപ്പെടുത്തിയെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഒന്നാം പ്രതി സുനില്‍ കുമാറിന്റെ പേരില്‍ പരാതിക്കാലത്ത് സ്വത്ത് സമ്പാദനം നടന്നിട്ടില്ലാത്തതിനാല്‍ കണ്ടുകെട്ടല്‍ നടപടിയില്‍ ഉള്‍പ്പെടുത്തിയില്ല.

ഇതിനിടെ, ബിജോയുടെ 30 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിജോയിയുടെ നേതൃത്വത്തില്‍ 26.60 കോടി രൂപ വായ്പ നല്‍കിയതായും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ കേസില്‍ രണ്ട് തവണയാണ് പ്രതികളുടെ വീട്ടിലും ബാങ്കിലും ഇഡി പരിശോധന നടത്തിയത്. തുടര്‍ന്നാണ് സ്വത്ത് കണ്ടെത്താനുള്ള നടപടി ആരംഭിച്ചത്. ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News