സിദ്ധരാമയ്യ ദേശീയ രാഷ്ട്രീയത്തിലേക്ക്? കര്‍ണാടകയില്‍ വന്‍ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം; ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും

ബെംഗളൂരു: 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ അഴിച്ചുപണിയിലേക്ക് കര്‍ണാടക കോണ്‍ഗ്രസ് നീങ്ങുന്നതായാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിഞ്ഞ് രാജ്യസഭയിലൂടെ ഡല്‍ഹിയിലേക്ക് മാറാനും, 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ വലിയ ചുമതലകള്‍ ഏറ്റെടുക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഏഴ് മണിക്കൂറോളം നീണ്ട നാടകീയമായ അണിയറ നീക്കങ്ങള്‍ക്കൊടുവിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഈ നേതൃമാറ്റ വാര്‍ത്തകള്‍ നിഷേധിക്കുകയും ചര്‍ച്ചകള്‍ രാജ്യസഭാ-നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഈ ഔദ്യോഗിക നിഷേധങ്ങള്‍ക്കപ്പുറം, സംസ്ഥാനത്ത് ഒരു പരസ്യമായ കലാപത്തിന് വഴിതുറക്കാതെ, മുഖ്യമന്ത്രി കസേര ഒഴിയാന്‍ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയെ ബോധ്യപ്പെടുത്തുന്നതിനായുള്ള തീവ്രമായ ചര്‍ച്ചകളും അനുനയ ശ്രമങ്ങളുമാണ് അണിയറയില്‍ നടന്നത്.

രാഹുല്‍ ഗാന്ധി, രാജ്യത്തുടനീളം, സാമൂഹിക നീതിയും ജാതി സെന്‍സസും ശക്തമായി ഉന്നയിക്കുന്ന ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖനായ ഒ.ബി.സി മുഖമായി സിദ്ധരാമയ്യ ഡല്‍ഹിയില്‍ ഉണ്ടാകേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യ പാര്‍ട്ടിയുടെ വലിയൊരു ഒ.ബി.സി മുഖമാണെന്നും 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ദേശീയ തലത്തില്‍ അദ്ദേഹം കൂടുതല്‍ വലിയ പങ്ക് വഹിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നുമാണ് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള ഒരു പാര്‍ട്ടി വൃത്തം വ്യക്തമാക്കിയത്.

രാജ്യസഭാ മാര്‍ഗ്ഗത്തിലൂടെ ഡല്‍ഹിയിലേക്ക് മാറാന്‍ തയ്യാറായാല്‍ സിദ്ധരാമയ്യയുടെ മറ്റെല്ലാ ആശങ്കകളും പ്രശ്‌നങ്ങളും പാര്‍ട്ടി പരിഹരിക്കുമെന്ന ഉറപ്പും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദ്ദേശത്തിന് സിദ്ധരാമയ്യ ഇതുവരെ കൃത്യമായ അനുമതി നല്‍കിയിട്ടില്ല. യോഗങ്ങളില്‍ അദ്ദേഹം അന്തിമമായ മറുപടി നല്‍കാതെ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ തന്നെ സിദ്ധരാമയ്യ തന്റെ വിശ്വസ്തരായ മന്ത്രിമാരുമായും നേതാക്കളുമായും ഈ നിര്‍ദ്ദേശത്തെക്കുറിച്ച് അടിയന്തര കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കം ഭാഗികമായി രാഷ്ട്രീയ പുനരധിവാസവും, ഭാഗികമായി തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളും, ഒപ്പം കൃത്യമായ പിന്‍ഗാമി ആസൂത്രണവുമാണ്. 2029 ലെ ലോക്സഭാ പോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍, പിന്നാക്ക വിഭാഗ നേതാവെന്ന നിലയിലുള്ള സിദ്ധരാമയ്യയുടെ സ്വാധീനം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തമായി ഉപയോഗിക്കാമെന്ന പാര്‍ട്ടിയുടെ വിശ്വാസമാണ് ഈ പദ്ധതിക്ക് പിന്നില്‍. സിദ്ധരാമയ്യയെ കര്‍ണാടക രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കിയതാണെന്ന തോന്നല്‍ ഉണ്ടാക്കാതെ, അദ്ദേഹത്തിന്റെ പദവിയും പ്രസക്തിയും നിലനിര്‍ത്തിക്കൊണ്ട് ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന രാഷ്ട്രീയമായി സുരക്ഷിതമായ ഒരു വഴി കൂടിയാണ് രാജ്യസഭാ ഫോര്‍മുല. ഈ നീക്കത്തിന്റെ സമയവും വളരെ പ്രധാനപ്പെട്ടതാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 8 ആണ്. അതിനാല്‍ കര്‍ണാടകയിലെ നേതൃമാറ്റവും പാര്‍ലമെന്റിലെ കണക്കുകൂട്ടലുകളും അന്തിമമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ പരിമിതമായ സമയം മാത്രമാണുള്ളത്. ചര്‍ച്ചകളില്‍ സിദ്ധരാമയ്യയെ പിണക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പദവിയില്‍ നിന്നുള്ള നീക്കലായല്ല, മറിച്ച് ഒരു പ്രൊമോഷനായാണ് പാര്‍ട്ടി ഇതിനെ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

ഏഴ് മണിക്കൂറോളം നീണ്ടുനിന്ന മാരത്തണ്‍ യോഗങ്ങളില്‍ പല ഘട്ടങ്ങളായാണ് ചര്‍ച്ചകള്‍ നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍, കര്‍ണാടക മുഖ്യമന്ത്രി പദം ഒഴിഞ്ഞ് കേന്ദ്രത്തില്‍ വലിയ സംഘടനാ ചുമതല ഏറ്റെടുക്കണമെന്ന് അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വിപുലമായ യോഗത്തില്‍ സിദ്ധരാമയ്യ, ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍, കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ പങ്കെടുത്തു.

യോഗസ്ഥലത്തിന് പുറത്ത് ഊഹാപോഹങ്ങള്‍ ശക്തമായി പ്രചരിക്കുമ്പോഴും നേതൃമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് പരസ്യമായി പൂര്‍ണ്ണ മൗനം പാലിച്ചു. ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ട ഔദ്യോഗിക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കര്‍ണാടകയിലെ മുഖ്യമന്്ത്രി മാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണ്ണമായും തള്ളിപ്പറയുകയാണ് ചെയ്തത്. ഇന്നത്തെ ചര്‍ച്ചകള്‍ രാജ്യസഭാ തിരഞ്ഞെടുപ്പും എം.എല്‍സി തിരഞ്ഞെടുപ്പും ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്നും, മാധ്യമങ്ങള്‍ ഊഹിച്ചതൊന്നും സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രണ്‍ദീപും യോഗത്തില്‍ പങ്കെടുത്തെന്നും മുഴുവന്‍ ചര്‍ച്ചയും രാജ്യസഭാ, എം.എല്‍.സി സീറ്റുകളില്‍ മാത്രമായിരുന്നുവെന്നും വ്യക്തമാക്കിയ അദ്ദേഹം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. യോഗസ്ഥലം വിട്ടുപോകുമ്പോള്‍ സിദ്ധരാമയ്യയോ ഡി.കെ. ശിവകുമാറോ നേതൃമാറ്റ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

സിദ്ധരാമയ്യയുടെ പിന്‍ഗാമി ആരായിരിക്കുമെന്നതിനെക്കുറിച്ച് യോഗത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും, ഈ സംഭവവികാസങ്ങള്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വീണ്ടും കര്‍ണാടക രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുകയാണ്. 2023 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തന്നെ ഒരു അധികാര പങ്കിടല്‍ വ്യവസ്ഥ നിലവിലുണ്ടായിരുന്നെന്നും, ആദ്യ പകുതിയില്‍ സിദ്ധരാമയ്യയും തുടര്‍ന്ന് ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന് ധാരണയുണ്ടായിരുന്നെന്നും ശിവകുമാറിന്റെ അനുയായികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അവകാശപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ഒരു ധാരണ പരസ്യമായി ഒരിക്കലും സമ്മതിച്ചിട്ടില്ലെങ്കിലും ഈ അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായിട്ടുമില്ല. ഇപ്പോള്‍ സിദ്ധരാമയ്യയെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ, ഡി.കെ. ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകള്‍ കര്‍ണാടക കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്.

എങ്കിലും, ഈ മാറ്റം ഒരു ക്യാമ്പിന്റെ വിജയമായി ചിത്രീകരിക്കപ്പെടാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. സിദ്ധരാമയ്യയെ അപമാനിച്ചുവെന്ന തരത്തിലുള്ള ഏതൊരു പ്രതിച്ഛായയും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് കൂടുതല്‍ വഷളാക്കുമെന്ന് ഹൈക്കമാന്‍ഡിന് നന്നായറിയാം. സിദ്ധരാമയ്യയോടുള്ള കോണ്‍ഗ്രസിന്റെ ഈ സമീപനം 2029 ലേക്ക് ലക്ഷ്യം വെച്ചുള്ള പാര്‍ട്ടിയുടെ വിശാലമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ജാതി പ്രാതിനിധ്യം, ഒ.ബി.സി രാഷ്ട്രീയം, സാമൂഹിക നീതി എന്നിവയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന നിരന്തരമായ ഇടപെടലുകള്‍ പല സംസ്ഥാനങ്ങളിലും പിന്നാക്ക വോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, സിദ്ധരാമയ്യയെ വെറുമൊരു കര്‍ണാടക നേതാവായി മാത്രമല്ല, ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ സാമൂഹിക സഖ്യത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒരു ദേശീയ ഒ.ബി.സി മുഖമായാണ് ഹൈക്കമാന്‍ഡ് കാണുന്നത്. അതിനാല്‍, കര്‍ണാടകയിലെ ഈ മാറ്റം വെറുമൊരു മുഖ്യമന്ത്രി മാറ്റം മാത്രമല്ല, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയ തന്ത്രം മാറ്റിയെഴുതാനുള്ള ശ്രമം കൂടിയാണ്.

അതേസമയം, ഡല്‍ഹി യോഗത്തിന്റെ ഔദ്യോഗിക അജണ്ട രാജ്യസഭാ, കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസിനും ഒരെണ്ണത്തില്‍ ബി.ജെ.പിക്കും വ്യക്തമായ വിജയസാധ്യതയുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാനാണ് സാധ്യത. അതോടൊപ്പം ഡി.കെ. ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷിന്റെ പേരും, ഒപ്പം ഒരു വനിതയുടെയോ അല്ലെങ്കില്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയുടെയോ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എങ്കിലും, കോണ്‍ഗ്രസ് കൃത്യമായി ആസൂത്രണം ചെയ്ത കര്‍ണാടകയിലെ ഈ വലിയ മാറ്റം ഇപ്പോള്‍ ഒരൊറ്റ പ്രധാന കാര്യത്തിലാണ് തങ്ങിനില്‍ക്കുന്നത് – മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ പുതിയ ഫോര്‍മുലയോട് ഇതുവരെ പൂര്‍ണ്ണമായി യോജിച്ച് ‘അതെ’ എന്ന് പറഞ്ഞിട്ടില്ല.

The Congress high command is reportedly planning a major leadership transition in Karnataka, asking Chief Minister Siddaramaiah to step down and shift to national politics via the Rajya Sabha ahead of the 2029 Lok Sabha elections. During a marathon seven-hour meeting in Delhi with Mallikarjun Kharge and Rahul Gandhi, the leadership proposed this formula to project Siddaramaiah as the party’s national OBC face. While AICC General Secretary K.C. Venugopal officially denied the leadership change rumors, calling the discussions strictly about the upcoming Rajya Sabha and MLC elections, inside sources indicate that Deputy CM D.K. Shivakumar is next in line for the top post if Siddaramaiah accepts the transition.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News