KeralaNews

കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവച്ചു; സംസ്ഥാനത്ത് ഇനി കോണ്‍ഗ്രസ് മേയറില്ല

കണ്ണൂര്‍: സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂരിൽ ഇനി മുസ്ലിം ലീഗ് മേയർ . കോൺഗ്രസ് ലീഗ് ധാരണ നടപ്പായതോടെ നിലവിലെ മേയർ ടി.ഒ മോഹനൻ രാജിവച്ചു. അടുത്ത രണ്ട് വർഷം ലീഗിനാണ് മേയർ പദവി. മൂന്ന് വർഷം ഭരിച്ചൊടുവിൽ പുതുവർഷത്തിലാണ് ടി.ഒ.മോഹനൻ കസേരയൊഴിഞ്ഞത്.

കണ്ണൂർ യുഡിഎഫിൽ തർക്കങ്ങൾക്ക് വഴിയിട്ട മേയര്‍ പദവിയിൽ ഇനി ലീഗിന്‍റെ ഊഴമായിരിക്കും. രണ്ടര വർഷം വീതം വെപ്പിന് കോൺഗ്രസ് വഴങ്ങാതിരുന്നതോടെ തുടക്കത്തിൽ ലീഗ് ഇടഞ്ഞെങ്കിലും സംസ്ഥാന തലത്തിൽ ചർച്ച നടത്തിയാണ് പരിഹാര ഫോർമുലയായിരുന്നത്. അതേസമയം, ആരാകും മേയറെന്ന് ലീഗ് തീരുമാനിച്ചിട്ടില്ല.

മുസ്‍ലിഹ് മഠത്തിലിനാണ് സാധ്യത കൂടുതൽ. പുതിയ മേയറുടെ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ച കഴിയും. അതുവരെ ഡെപ്യൂട്ടി മേയർ ഷബീനയ്ക്കാണ് ചുമതല. മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ഖരമാലിന്യ ശേഖരണ പദ്ധതി,സ്റ്റേഡിയം നവീകരണം തുടങ്ങിയ നേട്ടങ്ങളായി അവതരിപ്പിച്ചാണ് ടി.ഒ. മോഹനന്‍റെ പടിയിറക്കം.

നവകേരള സദസ്സിന് ഫണ്ട് നൽകില്ലെന്ന് പ്രഖ്യാപിച്ചും പരാതികൾ വഴിതെറ്റി നൽകിയതിൽ ആക്ഷേപമുന്നയിച്ചും യുഡിഎഫിന്‍റെ ഏക മേയർ വാർത്തകളിൽ നിറഞ്ഞിരുന്നു.വൻ ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച നേടിയെങ്കിലും വിമതനായ പി.കെ. രാഗേഷ് അവകാശവാദമുന്നയിച്ചതോടെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ടി.ഒ. മോഹനൻ മേയറായത്.

അതേ രാഗേഷുമായി കഴിഞ്ഞ ദിവസം പൊതുവേദിയിൽ പരസ്യമായി തർക്കിച്ച സംഭവവും ഉണ്ടായിരുന്നു. മേയറായുളള മോഹനന്‍റെ അവസാന കൗൺസിൽ യോഗത്തിൽ നിന്ന് പി.കെ. രാഗേഷ് ഇറങ്ങിയപ്പോൾ യുഡിഎഫ് അംഗങ്ങൾ കൂകി വിളിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button