KANNUR CAR BURN ⚫ പിന്നിലെ ഡോർ തുറന്ന് നാലു ജീവനുകൾ രക്ഷിച്ചു,മുൻ സീറ്റിൽ എരിഞ്ഞടങ്ങി പ്രജിത്തും ഭാര്യയും, കണ്ണൂരിൽ നടന്നത്

കണ്ണൂർ: നഗരത്തിൽ ഓടുന്ന കാറിന് തീപിടിച്ച് ​ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ച സംഭവം നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്.

കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.  

കാറിന്റെ  മുൻഭാ​ഗത്താണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ പൂർണ്ണമായും കത്തി നശിച്ച അവസ്ഥയിലാണുള്ളത്. മരിച്ച രണ്ട് പേരും കുറ്റ്യാട്ടൂർ സ്വദേശികളാണ്. കാറിന്റെ സീറ്റ് പൂർണ്ണമായും കത്തി നശിച്ചു. പിൻസീറ്റിലിരുന്ന ഒരു കുട്ടിയുൾപ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്.  ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പിന്നിൽ വാഹനത്തിൽ വന്നവരാണ് കാർ കത്തുന്ന കാഴ്ച കണ്ടത്. രക്ഷിക്കാൻ വേണ്ടി കൈകൾ പുറത്തേക്കിട്ട് നിലവിളിക്കുന്ന ദൃശ്യങ്ങൾ കാണമായിരുന്നു എന്നും ഇവർ പറയുന്നു. 

മുന്നിലിരുന്ന ആൾ പിന്നിലെ ഡോർ തുറന്ന് കൊടുത്തിട്ടാണ് പിന്നിലിരുന്നവർ പുറത്തിറങ്ങിയതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. മുന്നിലെ ഡോർ തുറക്കാൻ സാധിച്ചിരുന്നില്ല.  ബാക്ക്സീറ്റിലിരുന്നവർ ഇറങ്ങിയോടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ദൃക്സാക്ഷികളുടെ വിവരണം. ഇല്ലെങ്കിൽ ഇവരും ദുരന്തത്തിൽ ഉൾപ്പെടുമായിരുന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു.

ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോ​ഗസ്ഥരെത്തിയാണ് തീയണക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും മുൻസീറ്റിലിരുന്ന രണ്ട് പേരുടെ അന്ത്യം സംഭവിച്ചിരുന്നു. തീ പടർന്നത് എങ്ങനെയാണെന്നുള്ളതിനെക്കുറിച്ചുള്ള വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News