ചെന്നൈ: സഖ്യകക്ഷികളെ അമിതമായി ആശ്രയിക്കാതെ പാർട്ടി സ്വന്തം നിലയിൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് ഡിഎംകെ നേതാവ് കനിമൊഴി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് കനിമൊഴിയുടെ പ്രസ്താവന. വിജയ്‌യുടെ തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഡിഎംകെയെ ഞെട്ടിച്ചുകൊണ്ട് സഖ്യത്തിൽ വലിയ വിള്ളലുകൾ വീണത്. ഇടതുപക്ഷ പാർട്ടികൾ, വിസികെ, ഐയുഎംഎൽ തുടങ്ങിയ മുൻ ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്.
“സഖ്യകക്ഷികളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നമ്മൾ സ്വയം ശക്തിപ്പെടുകയാണ് വേണ്ടത്. നമ്മൾ കരുത്താർജ്ജിച്ചാൽ മറ്റാരുടെയും പിന്തുണയില്ലാതെ ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് വിജയിക്കാനാകും. നമ്മൾ ജയിച്ചു കാണിക്കും… നമ്മൾ ആരാണെന്ന് വളരെ വേഗം തന്നെ അവർക്ക് തെളിയിച്ചു കൊടുക്കും,” കനിമൊഴി അണികളോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കനിമൊഴി താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി ഹൈക്കമാൻഡ് അന്ന് അനുമതി നൽകിയിരുന്നില്ല. എന്നാൽ, നിലവിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും സംസ്ഥാന രാഷ്ട്രീയത്തിൽ ഡിഎംകെയെ തിരികെ കൊണ്ടുവരാനും കനിമൊഴിക്ക് ഇനി വലിയ ഉത്തരവാദിത്തങ്ങൾ നൽകിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
തുടക്കത്തിൽ ഡിഎംകെ നേതൃത്വത്തിന്റെ സമ്മതത്തോടെയായിരുന്നു പാർട്ടികൾ വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധം പൂർണ്ണമായും വിയോജിപ്പിലായി. നവമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായത് കോൺഗ്രസിന്റെ നിലപാടാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ മര്യാദയുടെ പേരിൽപ്പോലും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ വന്ന് കാണാൻ തയ്യാറാകാതിരുന്നതിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം പൂർണ്ണമായി ഉപേക്ഷിക്കുകയും വിജയ്‌യുടെ ടിവികെയുമായി കൈകോർക്കുകയും ചെയ്തു. കോൺഗ്രസിന്റെ ഈ നീക്കത്തെ ‘വഞ്ചന’ എന്നാണ് ഡിഎംകെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സ്റ്റാലിൻ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ പാർട്ടിയിൽ വലിയ തോതിലുള്ള പുനഃസംഘടനയും അഴിച്ചുപണിയും ഉണ്ടാകുമെന്നാണ് സൂചന.
ഇടതുപക്ഷവും വിസികെയും വിജയ്‌യുടെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് ടിവികെയുടെ ശക്തമായ സാന്നിധ്യം ഡിഎംകെയുടെ സഖ്യ സമവാക്യങ്ങളെ പൂർണ്ണമായും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ തൂത്തുക്കുടിയിൽ നടന്ന പാർട്ടി പരിപാടിയിൽ കനിമൊഴി നടത്തിയ പ്രസംഗം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
Following DMK’s heavy defeat in the Tamil Nadu assembly elections, party leader Kanimozhi stated that the DMK needs to strengthen itself independently without relying on allies. Her remarks came after Vijay’s Tamizhaga Vetri Kazhagam (TVK) seized power, leading to a major split in the DMK-led coalition as former allies joined the TVK government. The Congress party’s sudden exit to align with TVK was labeled as a ‘betrayal’ by the DMK, prompting M. K. Stalin to form a committee for structural reforms.


