‘കേരളത്തെ ഭ്രാന്താലയമാക്കരുത്’; തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം

കാസര്‍കോട്: നര്‍ക്കോട്ടിക് ജിഹാജ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് എതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലാ ബിഷപ്പ് അദ്ദേഹത്തിന്റെ പരിശോധന ശരിയാണോയെന്ന് ആത്മപരിശോധന നടത്തണം. ആ പ്രസ്താവന വരുന്നതുവരെ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം ഉണ്ടായത്. അതുകൊണ്ട് ആത്മപരിശോധന നടത്തേണ്ടത് അദ്ദേഹം തന്നെയാണ്.

അദ്ദേഹത്തിന്റെ പ്രസ്താവന ശരിയാണെന്ന് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. കേരളത്തെ ഭ്രാന്താലായമാക്കരുത് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘അദ്ദേഹം മാതൃകയാക്കേണ്ടത് മാര്‍പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞത്. സര്‍വ്വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ് സര്‍വ്വകക്ഷി യോഗത്തിന് എന്ത് ചെയ്യാന്‍ പറ്റും എല്ലാവരും കൂടിയിരുന്ന് ചായകുടിച്ച് പിരിഞ്ഞാല്‍ മതിയോ ഒരു ബിഷപ്പിന്റെ പ്രസ്താവനയില്‍ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ്.

അതിനിപ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിഷയത്തില്‍ സര്‍ക്കാര്‍ മത,രാഷ്ട്രീയ സംഘടനകളുടെ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തോടെ സജീവ ചര്‍ച്ചയായ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം നടക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷനേതാവ് രാവിലെ ആവശ്യപ്പെട്ടത്.

ഇതിന് എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ പച്ചയ്ക്കു വര്‍ഗീയത പറഞ്ഞിട്ട് ആളുകള്‍ വീട്ടില്‍ കയറി ഇരിക്കുകയാണ്. ഇവര്‍ക്കെതിരെ നടപടി വേണം. സൈബര്‍ പോലീസിന് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടപടി സ്വീകരിക്കാന്‍ പറ്റാത്ത സൈബര്‍ പോലീസിനെ പിരിച്ചുവിടണം.

നാര്‍ക്കോട്ടിക് വിഷയത്തില്‍ മന്ത്രി വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി വീണ്ടും തുറന്നത് എന്തിനാണെന്നും സതീശന്‍ ചോദിച്ചു. വിദ്വേഷ പ്രചരണം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. സമൂദായ നേതാക്കന്‍മാരുടെ യോഗം വിളിച്ച് ഒറ്റ ദിവസംകൊണ്ടു വിവാദം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത നിലപാടാണ് യുഡിഎഫിന്റേത്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. തങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷം സര്‍ക്കാരിന് ഉപയോഗിക്കാമെന്നും ഇതിന്റെ ക്രഡിറ്റ് സര്‍ക്കാരിന് എടുക്കാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News