കൊച്ചി: മെസ്സിയും അര്‍ജന്റീനിയന്‍ ടീമും നവംബറില്‍ വരില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ ജിസിഡിഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച രാവിലെ ചേരും. കലൂർ സ്റ്റേഡിയം വിട്ടുനൽകാൻ ആവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹിമാൻ ജിസിഡിഎയ്ക്ക് നല്‍കിയ കത്ത് ഇതിനിടെ പുറത്തുവന്നു. ഈ കത്ത് പരിഗണിച്ചാണ് സ്പോർട്സ് കേരള ഫൗണ്ടഷന് സ്റ്റേഡിയം കൈമാറാൻ തീരുമാനിച്ചത്.
അർജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതിനുള്ള എസ്പിവി ആയിട്ടാണ് സ്പോർട്സ് കേരള ഫൗണ്ടേഷനെ സർക്കാർ മാറ്റിയിരിക്കുന്നത്. കായിക വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള മറ്റൊരു സംവിധാനമാണ് സ്പോർട്സ് കേരള ഫൗണ്ടേഷൻ. ഇവർക്കാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നൽകിയത്.
എന്നാൽ ജിസിഡിഎ സ്റ്റേഡിയം വിട്ടുനൽകുമ്പോൾ വ്യവസ്ഥകളോടെയുള്ള കരാർ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ജിസിഡിഎയ്ക്ക് തന്നെ ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നാണ് സൂചന.
സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ പ്രവൃത്തികൾക്കായി സ്പോൺസർക്ക് നിർമ്മാണ പ്രവൃത്തികൾക്ക് സ്റ്റേഡിയം വിട്ടു നൽകിയിരിക്കുന്നത്. ഇവർ തമ്മിലുള്ള കരാർ വ്യവസ്ഥകൾ എന്തൊക്കെ എന്ന് ഇനിയും പുറത്തുവന്നിട്ടില്ല. ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിൽ കൂടുതൽ വ്യക്തമായേക്കുമെന്നാണ് കരുതുന്നത്.
മെസിയും സംഘവവും വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും നിർമ്മാണ പ്രവൃത്തികളെന്ന പേരിൽ പൊളിച്ചിട്ടിരിക്കുകയാണ്. കസേരകൾ നീക്കി പുതിയത് വെക്കുന്ന ജോലികൾ നടക്കുന്നുണ്ട്. ഫ്ലഡ് ലൈറ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്റ്റേഡിയത്തിന് പുറത്തെ മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്.
എന്നാൽ അർജന്റീന ടീം ഈ വർഷത്തിൽ എത്തില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് എന്തൊക്കെ കാര്യങ്ങളാണ് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത് എന്നതും ചോദ്യചിഹ്നമാണ്. മാർച്ചിൽ അജന്റീനൻ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സ്പോൺസറുടെ വാഗ്ദാനം. എന്നാൽ മത്സരം ഇനി നടക്കില്ല എന്നുവന്നാൽ പൊളിച്ചിട്ട സ്റ്റേഡിയത്തിന്റെ ഭാവി എന്താകും എന്നതും ചോദ്യചിഹ്നമാണ്.
കഴിഞ്ഞ 26-ാം തീയതി മുതലാണ് സ്പോർട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറിയത്. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞതനുസരിച്ച് നവംബർ 30 വരേയാണ് സ്റ്റേഡിയം വിട്ടു നൽകിയിരിക്കുന്നത്. ഈ കാലയളവിൽ നിർമ്മാണ പ്രവൃത്തികൾ തീർന്നില്ല എങ്കിൽ എന്താകും സ്റ്റേഡിയത്തിന്റെ ഭാവി എന്നതും ചോദ്യം ഉയരുന്നുണ്ട്. ജിസിഡിഎ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിൽ സ്റ്റേഡിയം വിട്ടു നൽകിയതടക്കമുള്ള വിഷയം ചർച്ചയായേക്കുമെന്നാണ് വിവരം.


