KeralaNews

കളമശ്ശേരി സ്‌ഫോടനം: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു; ഡിജിപി സ്‌ഫോടനസ്ഥലത്ത്

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംഭവസ്ഥലത്തെത്തി. ഇന്റലിജന്‍സ് ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാമും ഡി.ജി.പിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ കളമശ്ശേരിയില്‍ എത്തിയ ഇരുവരും റോഡ് മാര്‍ഗം സ്‌ഫോടന സ്ഥലത്തെത്തി.

സ്‌ഫോടനം നടന്ന സ്ഥലത്ത് ഇരുവരും പരിശോധന നടത്തും. ദേശീയ അന്വേഷണ ഏജന്‍സി, ഡോഗ് സക്വോഡ്, സംസ്ഥാന ഭീകരവിരുദ്ധസേന, ഇന്റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികള്‍ നേരത്തെ തന്നെ സംഭവസ്ഥലത്തുണ്ട്.

സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ആശുപത്രികളിലായി 52 പേർ ചികിത്സ തേടി. 18 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരമാണ്. 12 വയസ്സുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. തൃശൂർ, കോട്ടയം മെഡിക്കൽ കോളജുകളിൽനിന്നുൾപ്പെടെയുള്ള സർജൻമാർ എത്തിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചു. 

കളമശേരി മെഡിക്കൽ കോളജ്, ആസ്റ്റർ മെഡിസിറ്റി, സൺറൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്. സ്ഫോടനത്തിൽ കുഞ്ഞുങ്ങൾക്കുൾപ്പെടെ വലിയ ഭയമുണ്ടായി. ഇവിടെനിന്നു വീട്ടിൽ പോയാലും ആഘാതത്തിൽനിന്നു മുക്തി നേടുന്നതിനായ സഹായം ആവശ്യമായി വരും. ഇത് ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ് പ്രത്യേകം ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറിലധികം നേരം മന്ത്രി പരുക്കേറ്റവരുമായി സംസാരിച്ചശേഷമാണു മടങ്ങിയത്.

കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.  പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊ ലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button