CrimeKeralaNews

കടയ്ക്കാവൂര്‍ പോക്സോ കേസ്: സുപ്രീംകോടതി അമ്മയ്‍ക്കൊപ്പം മകന്‍റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മയ്‌ക്കെതിരായ മകന്‍റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അമ്മയ്ക്ക് എതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലന്നും പിതാവ്, അമ്മയ്ക്ക് എതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും മകന്‍റെ ഹർജിയിൽ പറഞ്ഞിരുന്നു.

മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടുകയും  ഡിസംബറിൽ തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ  ഹൈക്കോടതി തന്റെ വാദം കേട്ടില്ലെന്നും പ്രോസിക്യുഷന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും കാണിച്ചാണ് മകൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കി വിചാരണ നേരിടാൻ അമ്മയോട്  നിര്‍ദേശിക്കണമെന്നായിരുന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലെ ആവശ്യം.   അഭിഭാഷക അൻസു കെ വർക്കി മുഖേനെയാണ് പരാതിക്കാരന്‍ ഹർജി ഫയൽ ചെയ്തത്.

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് അമ്മ കണ്ടുപിടിച്ചെന്നും  ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്ധര്‍ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. 

ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. കേസിന് പിന്നിൽ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ മറ്റു പ്രേരണയില്ലെന്നാണ് അന്വേഷണ സംഘം നൽകിയ റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button