തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശ്രീലേഖ. മേയർ സ്ഥാനം ലഭിക്കാത്ത ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയാക്കാമെന്നായിരുന്നു നേതാക്കളുടെ വഗ്ദാനം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ താത്പര്യം അറിയിച്ചു.
രണ്ടാമത്തെ വാഗ്ദാനവും ലഭിക്കില്ലെന്നു വന്നതോടെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി രംഗത്തെത്തിയതെന്നാണ് സൂചന. പാലക്കാടാണ് സുരേന്ദ്രനെ പാർട്ടി പരിഗണിക്കാനിരുന്നത്. വട്ടിയൂർക്കാവില്ലെങ്കിൽ ഇത്തവണ മത്സര രംഗത്തേക്കില്ലെന്നാണ് സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നത്. നിരവധി തവണ പാർട്ടിക്കുവേണ്ടി മത്സരിച്ച് വോട്ടുയർത്തിയ നേതാവാണ് സുരേന്ദ്രൻ. വിജയ സാധ്യതയുള്ള ഒരു മണ്ഡലംതന്നെ വേണമെന്നാണ് നിലപാട്.
എന്നാൽ ആർ.ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ താത്പര്യം. സുരേന്ദ്രന്റെ വരവോടെ നേതൃത്വവും വെട്ടിലായി. ശ്രീലേഖയ്ക്ക് മേയർസ്ഥാനം വാഗ്ദാനം ചെയ്തത് ഔദ്യോഗിക പക്ഷമാണ്. അവസാന നിമിഷം രാജേഷിനു വേണ്ടി മുൻ സംസ്ഥാന അധ്യക്ഷൻമാരുടെ ഇപെടലുണ്ടായിരുന്നു.
നെടുമങ്ങാട് അല്ലെങ്കിൽ ജില്ലയിലെ മറ്റൊരു മണ്ഡലത്തിൽ ശ്രീലേഖയെ സ്ഥാനാർഥിയാക്കുന്നതും പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരനും വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നറിയുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ് നേമവും വട്ടിയൂർക്കാവും.


