കണ്ണൂർ: കണ്ണൂരിൽ സീറ്റില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പിച്ചതോടെ കോൺഗ്രസ് പാർട്ടി വിടാൻ കെ. സുധാകരൻ. നേതാക്കളോട് സുധാകരൻ ഗുഡ് ബൈ പറഞ്ഞതായാണ് വിവരം. വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ സുധാകരൻ നിലപാട് വിശദീകരിക്കും. പാർട്ടിയുടെ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളുമായാണ് വ്യാഴാഴ്ച രാവിലെ കെ. സുധാകരൻ സംസാരിച്ചത്. മൂന്ന് നേതാക്കളോടും കണ്ണൂർ മണ്ഡലം സംബന്ധിച്ചുള്ള തീരുമാനം ആരാഞ്ഞിരുന്നു. പിന്നാലെ കെ.സി. വേണുഗോപാലാണ് കണ്ണൂരിൽ സീറ്റില്ലെന്നും മുൻ മേയറായ ടി.ഒ മോഹനനെ സ്ഥാനാർഥിയാക്കാൻ തീരുമാനമെടുത്തതായും അറിയിച്ചത്. അതോടെ കെ.സിയോട് ഗുഡ് ബൈ പറയുകയായിരുന്നു.
തനിക്ക് തന്റെ വഴിയെന്നും പാർട്ടിക്ക് പാർട്ടിക്ക് പാർട്ടിയുടെ വഴിയെന്നും നേതാക്കളോട് കെ. സുധാകരൻ പറഞ്ഞു. പാർട്ടിയെടുത്ത ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. അതായത് സുധാകരൻ കോൺഗ്രസ് വിട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് അതിനിർണായകമാണ് സുധാകരന്റെ നിലപാട്.
മാത്രമല്ല, ബിജെപി കേന്ദ്രനേതാക്കൾ സുധാകരനെ ബന്ധപ്പെട്ടിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ നിർണായക പ്രഖ്യാപനവുമുണ്ടായേക്കും. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളോചട് മാത്രമാണ് സുധാകരൻ സംസാരിച്ചത്. വി.ഡി. സതീശനോട് സംസാരിക്കാൻ സുധാകരൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാർക്ക് സീറ്റില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പിച്ചതോടെയാണ് സുധാകരൻ മറ്റുവഴികൾ തേടുന്നത്. താൻ അപമാനിതനായി എന്ന വികാരമാണ് സുധാകരനുള്ളത്. സ്ഥാനാർഥിത്വം നിഷേധിക്കുക മാത്രമല്ല കണ്ണൂരിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ അഭിപ്രായം തേടിയില്ലെന്ന പരിഭവവും അദ്ദേഹത്തിനുണ്ട്. അതിന് പിന്നാലെയാണ് നിർണായകമായ തീരുമാനത്തിലേക്ക് മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ സുധാകരൻ കടക്കുന്നത്.
കണ്ണൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായാണ് വിവരം. അതിന് പുറമേ കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്. സുധാകരന് പുറമേ അദ്ദേഹത്തിന്റെ അനുയായികളായ പതിനഞ്ചോളം പേരും ഇക്കുറി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായേക്കും.


