സ്ഥാനം കണ്ടല്ല കോൺഗ്രസിലേക്ക് വന്നത്- സുധാകരൻ; സണ്ണി ജോസഫ് മികച്ച സംഘാടകൻ- പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി; കെ. സുധാകരന് പിന്‍ഗാമിയായി കെപിസിസി പ്രസിഡന്റ് ആയി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ച എഐസിസി തീരുമാനത്തെ അംഗീകരിച്ച് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍. പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും സ്ഥാനമാനങ്ങള്‍ കണ്ടല്ല താന്‍ പാര്‍ട്ടിയിലേക്ക് എത്തിയതെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. എഐസിസി തീരുമാനം അംഗീകരിക്കുന്നതായി മുതിർന്ന നേതാവ്‌ എ.കെ. ആന്റണിയും വ്യക്തമാക്കി.

‘പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കും. സ്ഥാനം കണ്ടല്ല ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്, പാര്‍ട്ടിയെ കണ്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ഞാന്‍ കോണ്‍ഗ്രസിലുണ്ടാവും.’ കെ. സുധാകരന്‍ പറഞ്ഞു. താന്‍ തുടരണമെന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് ‘അങ്ങനെയൊക്കെ ഉണ്ടാകും’ എന്നാണ് സുധാകരന്‍ പറഞ്ഞത്.

സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആണെന്നും മൂന്നാം തവണയും എംഎല്‍എ ആവുക എന്നത് ചെറിയ കാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സങ്കീര്‍ണമായ വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുന്ന ആളുകൂടിയാണ് സണ്ണി ജോസഫ്. ആന്റോ ആന്റണിയുടെ പേര് ചര്‍ച്ചയാക്കിയത് മാധ്യമങ്ങളാണെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പുതിയ കെപിസിസി പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും എ.കെ. ആന്റണി അഭിനന്ദിച്ചു. എഐസിസി തീരുമാനത്തെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു. ഈ തീരുമാനത്തെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ജനാധിപത്യ വിശ്വാസികളും പൂര്‍ണമായും സ്വാഗതം ചെയ്യുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ധീരമായ നേതൃത്വം നല്‍കിയ കെ. സുധാകരനെ വര്‍ക്കിങ് കമ്മിറ്റിയിടെ ക്ഷണിതാവായി നിയമിച്ചതിനേയും സ്വാഗതം ചെയ്യുന്നു. സുധാകരന്റെ കാലഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വമ്പിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന നേതൃത്വത്തെയാണ്, പുതിയ നേതൃത്വത്തിന് അതിന് സാധിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് മുഖ്യമന്ത്രി അധികാരത്തിലെത്തും.’ ആന്റണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News