തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ അപ്രതീക്ഷിത കൂട്ടരാജി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. അമിത ജോലിഭാരമാണ് രാജിക്കുള്ള കാരണമായി ഇവർ ഔദ്യോഗികമായി നൽകുന്ന വിശദീകരണമെങ്കിലും, മന്ത്രിയുടെ ഓഫീസിലെ ഉന്നതർ തമ്മിലുള്ള കടുത്ത ഭിന്നതയാണ് യഥാർത്ഥ കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. സുനിൽ സ്റ്റാഫുകൾക്കിടയിൽ അമിതാധികാര പ്രയോഗം നടത്തുന്നു എന്ന ആക്ഷേപം ഉയരുന്നുണ്ട്. മറ്റൊരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും രാജിക്ക് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. അധികാര തർക്കങ്ങളും വിവേചനങ്ങളും കാരണം ഓഫീസിനുള്ളിൽ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് രാജിവെച്ചവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ ഇരുവരെയും ഔദ്യോഗിക ചുമതലകളിൽ നിന്ന് വിടുവിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.


