കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്? അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കെ. ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം വരുന്നത്.

മുന്‍ ചീഫ് സെക്രട്ടറിയും ജനങ്ങള്‍ക്ക് സ്വീകാര്യനുമായ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ ആശങ്കകള്‍ക്ക് ചെറിയ തോതിലെങ്കിലും ശമനം കൊണ്ടുവരാം എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്. അതില്‍ കെ. ജയകുമാറിന്റെ പേരിനാണ് പ്രഥമപരിഗണന ലഭിച്ചത് എന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുന്‍തൂക്കം നല്‍കിയത് എന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ടയില്‍ നിന്നുള്ള സതീശന്‍ എന്ന വ്യക്തിയെയാണ് നിര്‍ദേശിച്ചത്, എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ആളെത്തന്നെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം നാളെത്തന്നെ ഉണ്ടാകും. അധികം വൈകാതെ ഉത്തരവ് ഇറങ്ങും എന്നാണ് വിവരം.

വിഷയവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കെ. ജയകുമാര്‍ പ്രതികരിച്ചു. എന്നാല്‍, സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത് സന്തോഷത്തോടെയും ഉത്തരവാദിത്വബോധത്തോടെയും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ജോലി ചെയ്ത് പരിചയമുള്ള സ്ഥലമാണ് ശബരിമല. അതുകൊണ്ട് ആശങ്കകളില്ല. അവസരം ലഭിച്ചാല്‍ എല്ലാം ഭംഗിയായി ചെയ്യാം എന്ന വിശ്വാസമുണ്ട്. ശബരിമലയില്‍ വന്നുപോകുന്ന തീര്‍ത്ഥാടകര്‍ സന്തോഷമായി സ്വാമിയെ ദര്‍ശിച്ച് പോകണം. മറ്റെന്തൊക്കെ ഉണ്ടായാലും തീര്‍ത്ഥാടകന്‍ സന്തോഷവാനല്ലാതെ പോയാല്‍ പിന്നെ അതില്‍ എന്തര്‍ത്ഥമാണുള്ളത്.’ ജയകുമാര്‍ പറഞ്ഞു.

ആദ്യമായല്ല കെ. ജയകുമാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തേക്ക് വരുന്നത്. ദീര്‍ഘകാലം ശബരിമല ഉന്നതാധികാര സമിതിയുടെ ചെയര്‍മാനായിരുന്നു. 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ജയകുമാറിനെ ഇടക്കാലത്തേക്ക് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നൊരു പദവിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതുകൂടാതെ രണ്ട് തവണകൂടി അദ്ദേഹം സ്‌പെഷ്യല്‍ കമ്മീഷണറായി ശബരിമലയില്‍ എത്തിയിട്ടുണ്ട്.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും ജയകുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് വിവധ പദവികളിലും പദ്ധതികളിലുമായി ദീര്‍ഘകാലത്തോളം അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ. ജയകുമാര്‍ ഐഎഎസ് തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചുമതലയിലേക്ക് വരുന്നത് എന്തുകൊണ്ടും ഉചിതമാണ് എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News