‘പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും! പൈസ തന്നില്ല’; പരാതിയുമായി പൃഥ്വിരാജ് ചിത്രത്തിലെ 35ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

കോട്ടയം: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആണ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

സെറ്റില്‍ നല്‍കിയ മോശം ഭഷണം കാരണം തങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ആരോപണം. പറഞ്ഞ വേതനമല്ല ലഭിച്ചതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതിപ്പെട്ടിട്ടുണ്ട്.

വേതനം കൃത്യമായി ലഭിക്കാത്തതിനാല്‍ ഒരുപാട് പേര്‍ തിരിച്ച് പോയിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരിക്കുന്നത്. കഴിക്കാന്‍ വളരെ മോശം അവസ്ഥയിലുള്ള ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയതെന്നും പരാതി നല്‍കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇവരുടെ പരാതി തള്ളിക്കളയുകയാണ് കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ഇയാള്‍ പറഞ്ഞു. ചപ്പാത്തിയല്ല ബിരിയാണിയാണ് എല്ലാവര്‍ക്കും ഭക്ഷണമായി കൊടുത്തത്. ഇത് തന്നെ കരിവാരിതേക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണെന്നും രഞ്ജിത്ത് പറയുന്നു. എന്നാല്‍ സിനിമയ്ക്കും നിര്‍മ്മാതാകള്‍ക്കും എതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതി നല്‍കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News