തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് കേരള ഘടകത്തിന് രാഹുൽ ഗാന്ധിയുടെ നിർദേശം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ നേതാക്കൾക്ക് രാഹുൽ നിർദേശം നൽകിയത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്.
ജോസ് കെ. മാണി യുഡിഎഫിൽ എത്തുന്നതിലൂടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു.
എന്നാൽ, എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും യുഡിഎഫിലേക്കുള്ള വാതിൽ ഇനി തുറക്കാനില്ലെന്നുമാണ് കഴിഞ്ഞ ദിവസം ജോസ് കെ. മാണി പ്രതികരിച്ചത്. താൻ ഇടതിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിൽ ഇനി ഒരു വ്യതിചലനവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഹൈക്കമാൻഡ് സമ്മർദം ചെലുത്തുന്ന പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
ജോസ് കെ. മാണി ഇല്ലാതെതന്നെ ക്രൈസ്തവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റം ഉണ്ടാക്കാൻ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു യുഡിഎഫിന്റെ പൊതുവായ വിലയിരുത്തൽ. അതിനാൽത്തന്നെ ജോസ് വിഭാഗം വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന ധാരണയും യുഡിഎഫിൽ നിലനിന്നിരുന്നു. കൂടാതെ ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ അത് മുന്നണിക്കുള്ളിലും പാർട്ടിയിലും ഭിന്നതയുണ്ടാക്കുമോ എന്ന ആശങ്കയും ചില നേതാക്കൾ പങ്കുവെച്ചിരുന്നു.


