InternationalNews

ഇസ്രായേലിന് പിന്തുണ,ജോ ബൈഡന് സ്വന്തം പാർട്ടിയിൽ നിന്നും വിമർശനം

വാഷിങ്ടൺ:പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മനുഷ്യവകാശ പ്രതിബദ്ധത ചോദ്യം ചെയ്ത് സ്വന്തം പാർട്ടിയിൽ നിന്ന് വിമർശനം. സംഘർഷത്തിൽ നിന്ന് പിന്തിരിയാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് കൂടുതലെന്തെങ്കിലും ചെയ്യണമെന്നും ഡെമോക്രാറ്റ് പാർട്ടിയിൽ നിന്ന് ആവശ്യമുയർന്നു.

സംഘർഷത്തിൽ ഇസ്രായേലിനെ പ്രീണിപ്പിക്കുകയും മനുഷ്യാവകാശങ്ങളെ അവഗണിക്കുകയും ചെയ്ത വൈറ്റ്ഹൗസ് നടപടിക്കെതിരേയും ഡെമോക്രാറ്റുകളുടെ വിമർശനമുയർന്നു.

കിഴക്കൻ ജറുസലേമിന്റെ അയൽപ്പക്ക പ്രദേശത്ത് നിന്ന് പലസ്തീൻ കുടുംബങ്ങളെ ഇസ്രായേൽ ആസൂത്രണം ചെയ്ത് കുടിയൊഴിപ്പിക്കുന്നതിനെ ബൈഡൻ ശക്തമായി എതിർക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനേയും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനേയും ഫോണിൽ വിളിച്ച് സ്ഥിതിഗതികളിലെ ആശങ്കയറിയിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകർത്തതിനെ തുടർന്ന് മാധ്യമപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ ഇതിനേക്കാൾ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നാണ് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നത്. ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് യുഎസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റ് അംഗങ്ങൾ രൂക്ഷ വിമർശനമുയർത്തിയത്. പലസ്തീനികൾക്ക് അതിജീവിക്കാൻ അവകാശമുണ്ടോയെന്നായിരുന്നു ന്യൂയോർക്കിനെ പ്രതിനിധീകരിക്കുന്ന ഒരു ഡെമോക്രാറ്റിന്റെ മറുപടി. ട്വിറ്ററിലൂടെയും അംഗങ്ങൾ വിമർശനമുയർത്തി. മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെയും അവർ രംഗത്തെത്തി.

ഗാസയിൽ ഇസ്രായേൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ മാത്രം 33 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതിയും ഇന്ന് ചേരുന്നുണ്ട്. തിങ്കളാഴ്ച ആരംഭിച്ച സംഘർഷത്തിൽ ഇതുവരെയായി ഗാസയിൽ 181 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 52 കുട്ടികളും 31 സ്ത്രീകളും ഉൾപ്പെടുന്നു. 1225 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം കൊല്ലപ്പെട്ടവരിൽ ഡസൻ കണക്കിന് ഹമാസ് തീവ്രവാദികളുണ്ടെന്ന് ഇസ്രായേൽ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം തങ്ങളുടെ പത്ത് പൗരൻമാർ കൊല്ലപ്പെട്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button