ഡൽഹി: മോദിസർക്കാരിന്റേത് ഫാസിസമല്ലെന്നും നവ ഫാസിസ്റ്റ് പ്രവണതകളാണെന്നും നിർവചിച്ച് സിപിഎം തുടങ്ങിവെച്ച പ്രത്യയശാസ്ത്ര ചർച്ചയിൽ അലസിപ്പിരിഞ്ഞ് ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ(ജെഎൻയു) ഇടതുസഖ്യം.
നിലവിലെ ഭരണസഖ്യം തകർന്നതോടെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു പുരോഗമനസംഘടനകൾ ഒറ്റതിരിഞ്ഞും കുറുമുന്നണികളുണ്ടാക്കിയുമാണ് മത്സരിക്കുന്നത്. ഇടതുവോട്ടുകൾ ചിതറുമെന്ന് ഉറപ്പായതോടെ ജയിക്കാനാണ് എബിവിപി കച്ചകെട്ടുന്നത്. അതിനിടെ, നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി നീട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷത്തെത്തുടർന്ന് ജെഎൻയു തിരഞ്ഞെടുപ്പ് 25-ൽനിന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.
മോദിസർക്കാർ വന്നശേഷം ഇടത് വിദ്യാർഥി സംഘടനകൾ 2015 മുതൽ ഇടതുപക്ഷമായാണ് യൂണിയൻ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇത്തവണ ‘ഫാസിസ’ നിർവചനത്തെച്ചൊല്ലിയുണ്ടായ ഉരുൾപൊട്ടൽ കാംപസിൽ സഖ്യത്തിന്റെ പ്രവർത്തനത്തെയാകെ ഉലച്ചു.
സിപിഎമ്മിന്റെ വിദ്യാർഥിസംഘടനയായ എസ്എഫ്‌ഐയുടെ നിലപാടിനെ സിപിഐഎംഎൽ പിന്തുണയുള്ള ഐസ അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിന്റേത് ഫാസിസ്റ്റ് രീതികളാണെന്നാണ് അവരുടെ നിലപാട്. പ്രത്യയശാസ്ത്രപരമായ ഈ വിയോജിപ്പുകൾക്കിടെ സഖ്യത്തിലെ പ്രസിഡന്റ് സ്ഥാനാർഥിത്വം ഇത്തവണയും വേണമെന്ന് ഐസ പറഞ്ഞതും അസ്വാരസ്യത്തിന് ആക്കംകൂട്ടി. അതോടെയാണ് സഖ്യചർച്ചകൾ അലസിപ്പിരിഞ്ഞത്.

