കോട്ടയം: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴി നല്‍കി. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
ജിസ്‌മോളുടെ ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. സംസ്‌കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്‌കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്‌മോളുടെ കുടുംബം. എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണം. ഇതു സംബന്ധിച്ച് സഭാ തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. വീട്ടില്‍വച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ പുഴയില്‍ ചാടുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

