NationalNews

ഝാർഖണ്ഡ് മുഖ്യമന്ത്രിയെ കാണാനില്ല?വീട്ടില്‍ ഇ.ഡി.പരിശോധന

റാഞ്ചി:ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ (Hemant Soren) വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) (Enforcement Directorate) പരുശോധന.

സോറൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇഡി എത്തുന്നത്. ഏഴ് മണിയോടെയാണ് ഇഡി സംഘം സോറൻ്റെ വീട്ടിലെത്തിയത്. ഭൂമി കുംഭകോണത്തിലെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിൻ്റെ ഡൽഹിയിലെ വീട്ടിൽ പരിശോധന നടത്തിയതെന്നാണ് ഇഡിയുടെ വാദം. 

ജനുവരി 29 അല്ലെങ്കിൽ 31ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാകുമോ എന്നാണ് ഇഡി പുതിയ സമൻസിൽ സോറനോട് ആവശ്യപ്പെട്ടത്. ഈ ദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് നേരത്തെ നിശ്ചയിച്ച പരിപാടികളുണ്ട്. നിയമവിദഗ്ധരുടെ അഭിപ്രായം ആരായാനാണ് അദ്ദേഹം ഡൽഹിയിലെത്തിയതെന്നാണ് വിവരം. ഒമ്പത് തവണയാണ് ഇഡി സമൻസ് സോറൻ ഒഴിവാക്കിയ‌‌‌ത്. 

ജനുവരി 20ന് അന്വേഷണ ഉദ്യോഗസ്ഥർ റാഞ്ചിയിലെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥർ സോറന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. അന്ന് ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാലാണ് പുതിയ സമൻസ് അയച്ചതെന്നാണ് വിവരം.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജാർഖണ്ഡിലെ തൻ്റെ സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കുകയാണെന്നും  ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) എക്‌സിക്യൂട്ടീവ് പ്രസിഡൻ്റ് കൂടിയായ സോറൻ ആരോപിച്ചു. 

അന്വേഷണ ഏജൻസിയുടെ ആവർത്തിച്ചുള്ള സമൻസ് രാഷ്ട്രീയ പകപോക്കലിന്റെ വ്യക്തമായ നടപടിയാണെന്ന് പാർട്ടി ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാനും ഭീഷണിപ്പെടുത്താനും നിലവിലെ കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസിയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് പാർട്ടി പ്രതിനിധികളുടെ വാദം. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛവി രഞ്ജൻ ഉൾപ്പെടെ 14 പേരെ കേസിൽ ഇതുവരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button