ജസ്‌ന തിരോധാന കേസ്: സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.

വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നാണ് സിബിഐ അഭിഭാഷകന്‍ പറഞ്ഞത്. ഇതില്‍ വിശദീകരണം നല്‍കാനാണ് നേരിട്ട് ഹാജരാകേണ്ടത്.

സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്‌നയുടെ പിതാവിന്റെ ഹര്‍ജി. ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ 2018 മാര്‍ച്ച് 22-നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News