ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി, രാജിയ്ക്ക് ശേഷം ആർഡെൻ

ന്യൂസിലൻഡ് പ്രധാനമന്ത്രി പദം രാജിവെച്ചിറങ്ങേണ്ടി വന്നതിൽ തെല്ലും പശ്ചാത്താപമില്ല എന്ന്   ജസീന്ത ആർഡെൻ. ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി എന്നും ആർഡെൻ പറഞ്ഞു. നേപ്പിയർ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർഡെൻ. 

അപ്രതീക്ഷിതമയാണ് ജസീന്ത രാജി പ്രഖ്യാപനം നടത്തിയത്.  ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി. പടിയിറക്കം കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ്. അടുത്ത മാസം ഏഴിന് ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. ഒക്ടോബർ 14- നാണ് ന്യൂസിലാൻഡിൽ പൊതു തെരഞ്ഞെടുപ്പ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസീന്ത ആ‍‍ർഡെൻ വ്യക്തമാക്കിയിരുന്നു.

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതം നേടിയായിരുന്നു ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി വീണ്ടും അധികാരം നേടിയത്. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് നേടിയത്. കൊവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീനതയ്ക്ക് ഈ ഉജ്ജ്വല വിജയം നല്കാൻ ന്യൂസീലൻഡ് ജനതയെ പ്രേരിപ്പിച്ച പ്രധാന ഘടകം എന്നായിരുന്നു ഈ സമയത്തെ വിലയിരുത്തലുകൾ.

എന്നാൽ പിൽക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജസീന്തയ്ക്ക് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തരം ആരോപണങ്ങളിൽ ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ ജസീന്ത തന്നെ നിയമിച്ചു. സാമ്പത്തിക പ്രതിസന്ധികളും ഉയർന്ന ജീവിത ചെലവുമടക്കമുള്ള പ്രശ്നങ്ങളിൽ ന്യൂസിലൻഡ് അമർന്നിരിക്കുമ്പോഴുള്ള ജസീന്തയുടെ രാജിയിൽ പല കോണിൽ നിന്നും വിമർശനങ്ങൾ ഉയരുമ്പോഴും അധികാരത്തിന് അടിമപ്പെടാത്ത തീരുമാനമെന്ന പ്രശംസയും ജസീന്തയെ തേടിയെത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News