ഡാലസ്: ഗ്രൂപ്പ് എഫിൽ രണ്ടാമതായി നോക്കൗട്ടിലെത്തിയതോടെ റൗണ്ട് ഓഫ് 32-ൽ ജപ്പാന് എതിരാളികളായി ബ്രസീൽ. വെള്ളിയാഴ്ച പുലർച്ചെ സ്വീഡനെതിരായ മത്സരം 1-1ന് സമനിലയിലായകുകയും അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സ് ടുണീഷ്യയെ തോൽപ്പിക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പിൽ ജപ്പാൻ രണ്ടാം സ്ഥാനക്കാരായത്.
ഭൂരിഭാഗം സമയവും വിരസമായ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇരു ടീമുകളും കാര്യമായ ഗോളവസരമൊന്നും സൃഷ്ടിച്ചതുമില്ല. എന്നാൽ 56-ാം മിനിറ്റിൽ ഡയ്‌സൻ മയെദയിലൂടെ ജപ്പാൻ മുന്നിലെത്തി. റിറ്റ്‌സു ഡൊവാൻ സ്വീഡന്റെ പ്രതിരോധം പിളർത്തി നൽകിയ പാസ് മയെദ വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 62-ാം മിനിറ്റിൽ ആന്റണി എലാംഗയിലൂടെ സ്വീഡൻ സമനില പിടിച്ചു.വിക്ടർ യോക്കെരെഷിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.ഇൻജുറി ടൈമിൽ രണ്ടു തവണ സ്വീഡൻ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും രണ്ട് അവസരങ്ങളിലും ജപ്പാൻ ഗോളി സിയോൺ സുസുക്കിയുടെ സേവുകൾ അവരെ കാത്തു.


