ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്തെത്തി ;സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ജെയ്ക് ചര്‍ച്ച നടത്തി. മന്ത്രി വി എന്‍ വാസവനും ജെയ്കിനൊപ്പം ഉണ്ടായിരുന്നു. 

രാവിലെ ഒമ്പതുമണിയോടെയായിരുന്നു ജെയ്കിന്റെ പെരുന്ന സന്ദര്‍ശനം.ജി സുകുമാരന്‍നായരെ കണ്ട് ജെയ്ക് സി തോമസ് പിന്തുണ അഭ്യര്‍ത്ഥിച്ചു. മിത്ത് വിവാദത്തില്‍ എന്‍എസ്എസും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കലും, ഇതേച്ചൊല്ലിയുള്ള വിവാദങ്ങളും അടുത്തിടെയാണ് നടന്നത്. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് നടത്തിയ നാമജപഘോഷയാത്രയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

തെരഞ്ഞെടുപ്പു കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്ന് പിന്നീട് സുകുമാരൻ നായർ പറഞ്ഞു. ഇന്നലെ രാത്രി ജെയ്ക് സി തോമസ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചിരുന്നു. വിവിധ മത സാമുദായിക നേതാക്കളെ കണ്ട് സ്ഥാനാര്‍ത്ഥികള്‍ പിന്തുണ അഭ്യര്‍ത്ഥിക്കുന്നത് തുടരുകയാണ്. ജെയ്ക് സി തോമസിന്റെ മണ്ഡല പര്യടനം ഇന്നും തുടരും.

നാളെ മുതല്‍ കൂടുതല്‍ സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലേക്കെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ ചൂടേറും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ടുതേടി പുതുപ്പള്ളിയിലെത്തുമെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനു വേണ്ടി കെസി വേണുഗോപാല്‍, വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ അടുത്ത ദിവസം പുതുപ്പള്ളിയിലെത്തും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News