KeralaNews

പാർട്ടി നേതൃത്വമല്ല ക്ഷേത്ര ഭരണം നടത്തേണ്ടത്; ഇത് പ്രധാനമന്ത്രിക്കും ബാധകം: എം.വി ഗോവിന്ദൻ

കോഴിക്കോട്: പാര്‍ട്ടി നേതൃത്വമല്ല വിശ്വാസികളാണ് ക്ഷേത്രഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വേണ്ടെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇ.പി ജയരാജന്റെ നിലപാട് തള്ളിക്കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം. രാജ്യത്തെ എല്ലാ പാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇത് ബാധകമാകണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി കമ്മിറ്റിയിലുള്ള ആളുകളില്‍ വിശ്വാസികളായ ആളുകളുണ്ടാകും. അവര്‍ക്ക് ക്ഷേത്ര കമ്മിറ്റിയില്‍ അംഗങ്ങളാകുന്നതില്‍ തടസമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇടത് മുന്നണി കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന് ഏതുസമയത്തും താന്‍ നയിക്കുന്ന ജനകീയ പ്രതിഷേധ ജാഥയില്‍ പങ്കെടുക്കാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ഗോവിന്ദന്‍ പ്രതികരിച്ചു.

പികെ ശശിയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള വിഷയങ്ങളിലെ പാര്‍ട്ടി അന്വേഷണവുമായി ബന്ധപ്പെട്ട് പേരെടുത്തു പറയാതെ ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി. പാര്‍ട്ടിക്കകത്ത് തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി എന്തെല്ലാം തെറ്റായ പ്രവണതയുണ്ടോ അതിനെയെല്ലാം പാര്‍ട്ടി ഫലപ്രദമായി പരിഹരിച്ച് മുന്നോട്ടുപോകും.

കളകളുണ്ടെങ്കില്‍ പറിച്ചുകളയുമെന്നും തെറ്റുചെയ്ത ആരേയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പികെ ശശിയെക്കുറിച്ചാണോ എന്നുള്ള ചോദ്യത്തില്‍ നിന്ന് ഗോവിന്ദന്‍ ഒഴുഞ്ഞുമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button