ഐടി ചട്ടങ്ങൾ ഭേദ​ഗതി ചെയ്യുന്നു,ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്തെ 80 കോടി ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി ആക്റ്റ് നിയമഭേദ​ഗതി വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐടി ചട്ട ഭേദ​ഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോ​ഗമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 80 കോടി ഇന്ത്യക്കാർ ഇന്ന് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നു. ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2  വർഷത്തിനുള്ളിൽ 120 കോടിയാകും. 

ഗ്രീവൻസ് അപ്പെലേറ്റ് കമ്മറ്റി സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കും. സ്ഥാപനങ്ങളും ഉപഭോക്താക്കളും ഒരുമിച്ച് സുരക്ഷിതമായ ഇൻ്റർനെറ്റിന് വേണ്ടി പ്രവർത്തിക്കും. ആരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ഭേദഗതി. പരാതികൾ സമൂഹ മാധ്യമങ്ങളുടെ സംവിധാനങ്ങളിൽ പരിഹരിക്കപ്പടുന്നില്ലെങ്കിൽ GAC യെ (GREIVANCE APPELLATE COMMITTEE) സമീപിക്കാം. GAC യുടെ നടപടി പോരെങ്കിൽ കോടതിയെ സമീപിക്കാം.


 
സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ലക്ഷക്കണക്കിന് സന്ദേശങ്ങൾ ലഭിച്ചു. ഭൂരിഭാഗം സന്ദേശങ്ങളും പരാതിയിൽ വേണ്ട നടപടി സ്ഥാപനങ്ങൾ സ്വീകരിച്ചില്ല എന്നുള്ളതാണ്.  ഭേദഗതി സർക്കാരിൻ്റെ നിയന്ത്രണം ശക്തമാക്കാൻ വേണ്ടിയെന്ന ആരോപണം തെറ്റ്. കണ്ടൻ്റിൽ സർക്കാർ ഇടപെടുന്നില്ല. GAC ക്ക് സ്വമേധയാ കണ്ടൻ്റ് നീക്കം ചെയ്യാനുള്ള അധികാരം നിലവിൽ നൽകിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാര്‍ വി‌ജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി. നിയമം ഉപയോക്താക്കളെ ശാക്തീകരിക്കുന്നത് എന്ന് ഐടി മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. ഭേദഗതിയിലൂടെ സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കാര്‍ തലത്തില്‍ സമിതി വരും.

മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികള്‍ നടപ്പാകുക. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്നാണ് സർക്കാർ വാദം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാര്‍ നീക്കത്തിനെതിരെ നേരത്തെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വലിയ വിമർശനം ഉന്നയിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News