KeralaNews

സി.ബി.ഐ. മുന്‍ ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണന്‍ ഭൂമി കൈമാറിയതായി രേഖ;രണ്ടു മാസത്തെ ഫോൺ ബിൽ 44,498 രൂപ ചാരക്കേസില്‍ വീണ്ടും ദുരൂഹത

തിരുവനന്തപുരം:കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ദുരൂഹതയേറ്റി പുതിയ പരിണതികൾ. കേസിലെ ‘ഇര’ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നിരവധി ഏക്കർ ഭൂമി കൈമാറിയതായി പറയപ്പെടുന്നതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. കേസിൽ പ്രതിയാക്കപ്പെട്ടതിന്റെ പേരിൽ ഒരു കോടി 91 ലക്ഷം രൂപ പൊതുഖജനാവിൽനിന്ന് സ്വീകരിച്ച നമ്പി നാരായണൻ തന്റെയും മകൻ ശങ്കരകുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഡി.ഐ.ജി.രാജേന്ദ്രനാഥ് കൗൾ ഉൾപ്പെടെയുള്ളവർക്ക് കൈമാറിയതായാണ് ആരോപണം. 1995-ൽ സി.ബി.ഐ. ചാരക്കേസ് അന്വേഷിക്കുമ്പോൾ ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലയുടെ ചീഫായിരുന്നു രാജേന്ദ്രനാഥ് കൗൾ.

2004-ലും 2008-ലുമായാണ് സ്ഥലമിടപാടുകൾ നടന്നത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ചതാരാണെന്നും കണ്ടെത്താനുള്ള സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടയിലാണ് കേസിൽ നിന്ന് വിട്ടയക്കപ്പെട്ട ആൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറിയതിന്റെ രേഖകൾ കോടതിയിൽ എത്തിയിരിക്കുന്നത്. ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്.പി.മാരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത് എന്നിവരാണ് നമ്പി നാരായണൻ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നങ്കുനേരിയിൽ കൈമാറിയ ഭൂമിയുടെ രേഖകൾ കോടതിയിൽ സമർപ്പിച്ചത്.

സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടും അവർ ഈ രേഖകൾ പരിഗണിക്കുന്നില്ല എന്നാണ് ഹർജിക്കാർ പറയുന്നത്. സിബി മാത്യൂസ് ജില്ലാക്കോടതിയിലും എസ്.വിജയനും തമ്പി എസ്.ദുർഗാദത്തും കേരളാഹൈക്കോടതിയിൽ ജാമ്യാപേക്ഷയോടൊപ്പവും ഈ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. നമ്പി നാരായണന്റെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും എസ്.വിജയൻ ഹർജി നൽകിയിട്ടുണ്ട്.

ഐ.എസ്.ആർ.ഒ. ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് സി.ബി.ഐ.യിലെ ഉന്നത ഉദ്യോഗസ്ഥർക്കും കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും നമ്പി നാരായണൻ ഭൂമി കൈമാറിയതെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ പ്രതികരണം തേടിയെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്ന് നമ്പി നാരായണൻ പറഞ്ഞു. ഭൂമി എഴുതി നല്കിയതുൾപ്പെടെ ചാരക്കേസ് അട്ടിമറിക്കപ്പെട്ടു എന്നതിന് തെളിവായി 23 രേഖകളാണ് എസ്.വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കിയത്.

നമ്പി നാരായണന്റെ മകൻ ശങ്കരകുമാറിന്റെ പേരിൽ ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിൽ രജിസ്റ്റർ ചെയ്യപ്പെട്ട ജനറൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് കൈമാറ്റങ്ങൾ നടന്നത്. അഞ്ജലി ശ്രീവാസ്തവ ഉൾപ്പെടെ ഭൂമി ലഭിച്ച ആളുകൾ അവിടെ എത്തിയിരുന്നതായാണ് വിവരം. കേസിൽ ആരോപണവിധേയനായ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഒ.എൻ.ജി.സി.യിൽ സെക്യൂരിറ്റി ആൻഡ് വിജിലൻസ് ചുമതലയിൽ ദെഹ്റാദൂണിൽ ജോലിചെയ്തിരുന്ന കാലത്താണ് പവർ ഓഫ് അറ്റോർണി അവിടെ രജിസ്റ്റർ ചെയ്തത്.

കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുളള രേഖകൾ പ്രകാരം 2004 ജൂലൈ ഒന്നിനാണ് 412/2004 എന്നപേരിൽ പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്തത്. അവിടത്തെ സബ് റജിസ്ട്രാർ ഓഫീസിലെ നാലാം നമ്പർബുക്കിൽ 631മുതൽ 636വരെ പേജുകളിൽ ഈ വിവരങ്ങൾ ഉണ്ട്. നങ്കുനേരി സബ് റജിസ്ട്രാർ ഓഫീസിൽ റജിസ്റ്റർചെയ്ത 1868/2004 ആധാരം പ്രകാരം 5.25 ഏക്കർ ഭൂമി 2004 ജൂലൈ 23ന് അഞ്ജലി ശ്രീവാസ്തവയുടെ പേരിൽ വാങ്ങി. ചാരക്കേസിൽ ആരോപണ വിധേയനാവുകയും കോടതി പരാമർശത്തെത്തുടർന്ന് സസ്പെൻഷനിലാകുകകയും ചെയ്ത മുൻ ഡി.ജി.പി. രമൺ ശ്രീവാസ്തവയുടെ ഭാര്യയാണ് അഞ്ജലി. 196/2008 രേഖപ്രകാരം അഞ്ജലി ശ്രീവാസ്തവയുടെ ഭൂമി പവർ ഓഫ് അറ്റോർണി പ്രകാരം നമ്പി നാരായണൻ വിറ്റിട്ടുണ്ട്. 1994 ഡിസംബറിൽ ചാരക്കേസ് സി.ബി.ഐ.യ്ക്ക് കൈമാറിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി. ഹരിവത്സന്റെ സഹോദരീ ഭർത്താവിനും മൂത്ത സഹോദരിയ്ക്കുമായി 22.9 ഏക്കർ കൈമാറി.

2008 ജനവരി 18ന് 198/2008 ആധാരം പ്രകാരം നങ്കുനേരിയിൽ 9.27 ഏക്കർ ഭൂമി ബ്രഹ്മനായകം എന്നു പേരുള്ളയാൾ വിറ്റതിൽ ഹരിവത്സന്റെ സഹോദരി ശ്യാമളാദേവിയുടെ ഭൂമിയുണ്ടെന്ന് രേഖകൾ തെളിയിക്കുന്നു. നമ്പി നാരായണന്റെ സഹോദരിയുടെ മകനാണ് ബ്രഹ്മനായകം. നമ്പി നാരായണനും മകൻ ശങ്കരകുമാറും ഇടപെട്ട ഭൂമി ഇടപാടുകളുടെ വിശദവിവരം എസ്.വിജയൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് 2004-ൽ ശങ്കരകുമാർ വാങ്ങുകയും 2008-ൽ നമ്പി നാരായണൻ വിൽക്കുകയുമാണ് ചെയ്തതെന്ന് എസ്.വിജയൻ പറയുന്നു. 1994-ൽ ചാരക്കേസ് സി.ബി.ഐമയ്ക്ക് കൈമാറിയപ്പോൾ നമ്പി നാരായണനും. ശശികുമാറിനുമെതിരേ അനധികൃത സ്വത്ത് സമ്പാദിച്ചതിന് അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുത്തയാളാണ് ഡിവൈ.എസ്.പി. ഹരിവത്സൻ എന്നും ഹർജിയിൽ ആരോപിക്കുന്നു.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കർ, കേന്ദ്ര പെൻഷൻ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥന്റെ ബന്ധുവിന് ഒരേക്കർ, പൊതു ഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കർ, സി .ബി.ഐ. ഡി.ഐ.ജി.യായിരുന്ന നെയ്യാറ്റിൽകര സ്വദേശി പി.എം.നായരുടെ ബിനാമി എന്ന് പറയപ്പെടുന്നയാൾക്ക് 18.88 ഏക്കർ എന്നിങ്ങനെ കൈമാറിയത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഒ.എൻ. ജി.സി.യിൽ ചീഫ് മാനേജരായിരുന്ന ന്യൂഡൽഹി വസന്ത്കുഞ്ജിലെ ശശിധരൻ നായരുടെ പേരിലാണ് 1874/2004 ആധാരപ്രകാരമുള്ള ഭൂമി നൽകിയത്. ഇദ്ദേഹം പി.എം.നായരുടെ ബിനാമിയാണെന്ന് വിജയൻ ഹൈക്കോടതിയിൽ നൽകിയ രേഖയിൽ ആരോപിക്കുന്നു.

1994 ഒക്ടോബർ 20-ന് മറിയം റഷീദ അറസ്റ്റിലായതിന്റെ പത്താമത്തെ ദിവസം നമ്പി നാരായണൻ ഐ.എസ്.ആർ.ഒയിൽനിന്ന് സ്വയം വിരമിക്കാൻ നൽകിയ അപേക്ഷയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വി.ആർ.എസിന് മൂന്നു മാസം മുമ്പ് അപേക്ഷനൽകണമെന്നാണ് ഐ.എസ്.ആർ.ഒ.യിലെ നിയമമെങ്കിലും തന്റെ കാര്യത്തിൽ 10 ദിവസം കൊണ്ട് വി.ആർ.എസ്. തരണമെന്ന് അപേക്ഷയിൽ നമ്പി നാരായണൻ എഴുതിയിട്ടുണ്ട്. ഇത്ര തിരക്കിട്ട് വി.ആർ.എസ്.എടുക്കാൻ ശ്രമിച്ചത് രാജ്യം വിടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് സംശയിക്കണമെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സിബി മാത്യൂസ് പറഞ്ഞിട്ടുണ്ട്.

നമ്പി നാരായണന്റെ തിരുവനന്തപുരം പെരുന്താന്നിയിലെ സംഗീത എന്ന വീട്ടിൽ വൻ ബിസിനസുകാരനും കോൺട്രാക്ടറുമായ കുര്യൻ കളത്തിലിന്റെ പേരിലുള്ള ഫോണാണ് ഉപയോഗിച്ചിരുന്നതെന്ന് സിബി മാത്യൂസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. 451900 എന്നതായിരുന്നു ഫോൺനമ്പർ. 1994 ഒക്ടോബർ ഒന്ന് മുതൽ ഈ ഫോണിന്റെ രണ്ടുമാസത്തെ ബില്ല് 44,498 രൂപയാണ്. ആ ബില്ലും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ഐ.എസ്.ആർ.ഒ. നൽകിയ ഫോണും ആ വീട്ടിൽ ഉണ്ടായിരുന്നു. ചിക്കാഗോ, സാൾട്ട്ലേക് സിറ്റി, റഷ്യ, ടൊറാന്റോ, ഓസേ്ട്രലിയ, കസാഖിസ്ഥാൻ ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുര്യൻ കളത്തിൽ നൽകിയ ഫോണിൽ നിന്ന് വിളിച്ചതിന്റെ തെളിവുമുണ്ട്. 1982 മുതൽ നമ്പി നാരായണനും ശശി കുമാറും ഐ.ബി.യുടെ നിരീക്ഷണത്തിലായിരുന്നെന്നും ഇതിനെ സംബന്ധിക്കുന്ന രേഖകൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും സിബി മാത്യൂസ് കോടതിയെ അറിയിച്ചു.

ചാരക്കേസിൽ നമ്പിനാരായണനെതിരേ ഗൂഢാലോചന നടന്നുവെന്ന കേസിൽ ജെയിൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിർദേശ പ്രകാരമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button