News

യുദ്ധം കഴിഞ്ഞാൽ ഗാസയിലെ ജനങ്ങളെ ഇസ്രായേല്‍ സംരക്ഷിയ്ക്കും: ബെഞ്ചമിൻ നെതന്യാഹു

ടെല്‍ അവീവ്: ഇപ്പോള്‍ നടക്കുന്ന യുദ്ധം കഴിഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സംരക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എസ്. ചാനലായ എ.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘യുദ്ധം കഴിഞ്ഞാല്‍ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇസ്രയേലിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഹമാസിനെ താല്‍പ്പര്യമില്ലാത്ത ഗാസയിലെ ജനങ്ങളുടെ സുരക്ഷാചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേല്‍ ഏറ്റെടുക്കും. കാരണം, അത് ഞങ്ങള്‍ ചെയ്യാതിരുന്ന കാലത്ത് എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. ഗാസയുടെ സുരക്ഷാചുമതല ഞങ്ങള്‍ക്ക് ഇല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തല പൊക്കുക’, നെതന്യാഹു പറഞ്ഞു.

ഹമാസ് തടവിലാക്കിയ മുഴുവന്‍ ബന്ദികളെയും വിട്ടുതരാതെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ ഉണ്ടാകുമെന്നും ഇത് തങ്ങള്‍ നേരത്തേയും ചെയ്തിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

‘ബന്ദിയാക്കപ്പെട്ട ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാതെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല. എന്നാല്‍, അവിടവിടെയായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ ഉണ്ടാകും. ഞങ്ങള്‍ മുമ്പും അത് ചെയ്തിട്ടുണ്ട്. ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനും ബന്ദികളെ ഒറ്റയ്ക്കോ കൂട്ടമായോ മോചിപ്പിക്കാനുമായി സാഹചര്യം പരിശോധിച്ച് ഞങ്ങള്‍ അത് ചെയ്യും. പക്ഷേ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല’, മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ വേണമെന്ന് യു.എസ്. നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി നെതന്യാഹു പറഞ്ഞു.

‘പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ബന്ദികളാക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനുള്ള ഞങ്ങളുടെ പോരാട്ടവീര്യത്തെ ബാധിക്കും. കാരണം, ഹമാസിന്റെ കുറ്റവാളികളെ നേരിടാനുള്ള ഏകമാര്‍ഗം സൈനികനടപടിയാണ്. അതാണ് ഞങ്ങളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്’, നെതന്യാഹു തുടര്‍ന്നു.

ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചാല്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘ആ ആവശ്യത്തിനായി വെടിനിര്‍ത്തല്‍ ഉണ്ടാകും’ എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button