ഇറാനിലെ 6 വിമാനത്താവളങ്ങളിൽ ആക്രമണം; 15 യുദ്ധവിമാനങ്ങൾ തകർത്തതായി ഇസ്രയേൽ

ടെഹ്‌റാൻ: ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേന വിമാനങ്ങൾ നശിപ്പിച്ചതായാണ്‌ ഇസ്രായേൽ സൈന്യത്തിന്റെ(ഐഡിഎഫ്) അവകാശവാദം. മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും വേണ്ടിയാണ് ഈ വിമാനത്താവളങ്ങൾ ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു.

'രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇന്റലിജൻസ് നിർദ്ദേശങ്ങളോടെ പതിനഞ്ചിലധികകം വ്യോമസേന പോർവിമാനങ്ങൾ ആക്രമിച്ചു.' എക്‌സ് പോസ്റ്റിൽ ഐഡിഎഫ് പറഞ്ഞു. ഇറാനിയൻ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങൾ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് 'ചൂതാട്ടക്കാരൻ' എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാൽ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നൽകി. 'ചൂതാട്ടക്കാരനായ മിസ്റ്റർ ട്രംപ്, ഈ യുദ്ധം നിങ്ങൾ തുടങ്ങിയേക്കാം, എന്നാൽ ഞങ്ങൾക്കായിരിക്കും ഇത് അവസാനിപ്പിക്കാൻ കഴിയുക.' 'എക്‌സി'ൽ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News