ടെഹ്റാൻ: ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപത്ത് തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണം മുന്നിൽ കണ്ടാവാം ഈ നടപടിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വിവിധയിടങ്ങളിൽ നിന്ന് പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം ഇസ്രയേലിന്റെ പല ഭാഗങ്ങളിൽ നിന്നും സൈറണുകകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായാണ് സൈറൺ മുഴക്കിയതെന്ന് ഇസ്രയേൽ സൈന്യം അറിയിപ്പ് നൽകി.
വ്യോമപാത അടച്ചിട്ടതായി ഇസ്രയേൽ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ജനങ്ങൾ വിമാനത്താവളത്തിലെത്തരുതെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
ഇറാനിൽ മൂന്ന് തവണ സ്ഫോടന ശബ്ദം കേട്ടതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽ ആക്രമണമാണ് നടന്നിരിക്കുന്നത്. മധ്യ ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജംഹൌറി ഡിസ്ട്രിക്ടിനും സമീപത്തായാണ് മിസൈലുകൾ പതിച്ചതെന്നാണ് വിവരം. ആയത്തുള്ള ഖമേനി അടക്കമുള്ള നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും എന്നാൽ ഖമേനി ടെഹ്‌റാനിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: Following the joint military strike on Tehran, Israel has declared a national state of emergency on Saturday, February 28, 2026. Al Jazeera reports that the Israeli government has instructed citizens to remain close to bomb shelters, anticipating a massive retaliatory strike from Iran. Air raid sirens have been sounded across various parts of Israel to warn the public. Furthermore, Israel has completely shut down its airspace, advising passengers not to travel to airports until further notice. While Iran’s state television confirmed the explosions in Tehran, the full extent of the damage is yet to be disclosed.


