ന്യൂഡൽഹി: ഏതെങ്കിലും മൂന്നാം കക്ഷി ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്, പാകിസ്താന്റെ പേരെടുത്തു പറയാതെ, ഇറാൻ മുന്നറിയിപ്പ് നൽകി. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജവാദ് ഹുസൈനി ഇക്കാര്യം പറഞ്ഞത്.
'ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമായ ഇറാൻ നിരുപാധികമായി കീഴടങ്ങില്ല. ഏതെങ്കിലും മൂന്നാം കക്ഷി യുദ്ധത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽനിന്ന് ഇറാൻ കൂടുതൽ ധാരണയും സഹകരണവും പ്രതീക്ഷിക്കുന്നു.' ഹുസൈനി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) ഇസ്രയേലിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. അസീം മുനീർ മെയിൽ ടെഹ്റാനിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ഹുസൈനി അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച്ച യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാകിസ്താൻ സൈനികമേധാവി അസീം മുനീറിനു നൽകിയ ഉച്ചവിരുന്നിൽ പാകിസ്താനെ യുഎസ് വരുതിയിലാക്കിയതായ റിപ്പോർട്ടുകൾക്കിടെയാണ് ഹുസൈനിയുടെ പ്രതികരണം.

