ടെഹ്‌റാന്/ടെല്‍ അവീവ്: തുടര്‍ച്ചയായ ആറാംദിവസവും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും ഒട്ടേറെതവണയാണ് വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ഏറ്റവും ഒടുവിലായി നടത്തിയ ആക്രമണത്തില്‍ ടെഹ്‌റാന് സമീപത്തെ ഖോജിര്‍ മിസൈല്‍ നിര്‍മാണകേന്ദ്രം തകര്‍ത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാനകേന്ദ്രമാണ് ഖോജിര്‍. കഴിഞ്ഞ ഒക്ടോബറിലും ഈ മിസൈല്‍ നിര്‍മാണകേന്ദ്രത്തിന് നേരേ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.
കിഴക്കന്‍ ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാല ലക്ഷ്യമിട്ടും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇറാന്റെ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇമാം ഹുസൈന്‍ സര്‍വകലാശാല. എന്നാല്‍, ഇവിടെ ആളപായമുണ്ടായോ എന്നതില്‍ വ്യക്തതയില്ല. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രയേല്‍ കഴിഞ്ഞദിവസം കനത്ത ആക്രമണം നടത്തി.
യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന് നേരേയും ആയുധ ഫാക്ടറികള്‍ക്ക് നേരേയും ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അന്‍പതിലേറെ പോര്‍വിമാനങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, ടെഹ്‌റാനില്‍ ഇസ്രയേലിന്റെ നിരവധി മിസൈലുകള്‍ പ്രതിരോധിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനിലെ ഒരുജില്ലയില്‍നിന്ന് എല്ലാവരോടും ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയും ഇസ്രയേലിന് നേരേയും ഇറാന്റെ രൂക്ഷമായ മിസൈല്‍ ആക്രമണമുണ്ടായി. മിക്ക മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. വടക്കന്‍ ഇസ്രയേലില്‍ ബുധനാഴ്ച പുലര്‍ച്ചെയും സൈറണ്‍ മുഴങ്ങി. ഇസ്രയേലിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവെച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാനിലെ അമ്മാനില്‍ ഇറാനിയന്‍ മിസൈലുകള്‍ ആകാശത്തുവെച്ച് പ്രതിരോധിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് ടെല്‍ അവീവിലടക്കം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ 2725 പേരെ വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇസ്രയേലിന് നേരേ തങ്ങളുടെ ‘ഫത്താഹ്-1’ ഹൈപ്പര്‍സോണിക്ക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഫത്താഹ്-1 മിസൈലുകള്‍ ഉപയോഗിച്ചത് ഓപ്പറേഷന്റെ വഴിത്തിരിവാണെന്നും ഇസ്രയേലിന്റെ പുരാതന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ഒടുക്കത്തിന്റെ തുടക്കമാകുമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.
നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ ആദ്യമായാണ് ‘ഫത്താഹ്-1’ മിസൈലുകള്‍ ഉപയോഗിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2023-ലാണ് ഫത്താഹ് മിസൈലുകളുടെ ആദ്യതലമുറ ഇറാന്‍ ആദ്യമായി പുറത്തിറക്കിയത്. ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമീനിയാണ് മിസൈലിന് ഫത്താഹ് എന്ന പേരുനല്‍കിയത്. മിസൈല്‍ പുറത്തിറക്കിയ വേളയില്‍ ‘ടെല്‍ അവീവിലേക്ക് 400 സെക്കന്‍ഡ്’ എന്ന ബാനറും ടെഹ്‌റാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ബുധനാഴ്ച മുതല്‍ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇസ്രയേലിലെ പ്രധാന വിമാനക്കമ്പനി അറിയിച്ചു. നിലവില്‍ വിദേശത്ത് കുടുങ്ങികിടക്കുന്ന ഇസ്രയേലി പൗരന്മാരെ തിരികെയെത്തിക്കാനുള്ള സര്‍വീസുകളാകും നടത്തുക. ഏതന്‍സ്, റോം, മിലാന്‍, പാരീസ്, തുടങ്ങിയ നഗരങ്ങളില്‍നിന്ന് ഇസ്രയേലിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ വിമാനങ്ങള്‍ സജ്ജമാണെന്നും വിമാനക്കമ്പനി അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ജൂണ്‍ 23 വരെ നിര്‍ത്തിവെച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലിലെ യുഎസ് എംബസി വെള്ളിയാഴ്ച വരെ അടച്ചിട്ടതായി യുഎസ് അധികൃതര്‍ അറിയിച്ചു.

