കർശന ഡ്രസ് കോഡ്: ഇറാനിൽ പൊതുമധ്യത്തിൽ യുവതി മേൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു

ടെഹ്റാൻ: ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധത്തിൽ ഇറാനിയൻ സർവകലാശാലയിൽ യുവതി മേൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇസ്‌ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയുടെ സെക്യൂരിറ്റി ഗാർഡുകൾ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യൂണിവേഴ്സിറ്റി വക്താവ് അമീർ മഹ്‌ജോബ് എക്‌സിൽ ഇക്കാര്യം സ്ഥിരീകരിച്ചു. പോലീസ് സ്റ്റേഷനിൽ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു. അന്വേഷണങ്ങൾക്ക് ശേഷം യുവതിയെ മിക്കവാറും മാനസികാശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.

ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്റ്റംബറിൽ ഇറാനിയൻ കുർദിഷ് യുവതി സദാചാര പോലീസിൻ്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. നിരവധി സ്ത്രീകൾ തങ്ങളുടെ മൂടുപടം ഉപേക്ഷിച്ച് രം​ഗത്തെത്തി. അധികൃതർ നിരവധി സമരങ്ങളെ അടിച്ചമർത്തിയാണ് നിശബ്ദമാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News