ടെല്‍ അവീവ്: ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പരമ്പരയെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി ഇസ്രയേല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളാണ് തടഞ്ഞത്. ചാവുകടലിനു മുകളിലൂടെയെത്തിയ മൂന്ന് ഡ്രോണുകളും തകര്‍ത്തവയിൽ ഉൾപ്പെടുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു. പിന്നാലെയാണ് ഡ്രോണുകള്‍ തകര്‍ത്തത്. അതിനിടെ വടക്കന്‍ ഇറാനിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഇസ്രയേല്‍ സ്‌ഫോടനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളോട് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ആക്രമണം.
ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കിയും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. നഗരത്തിലെ കെട്ടിടത്തിലേക്ക് മിസൈല്‍ പതിച്ച് ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ബീര്‍ഷെബയിലെ മൈക്രോസോഫ്റ്റ് കെട്ടിടത്തിനടുത്തുനിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദക്ഷിണ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുറച്ചുപേര്‍ക്ക് പരിക്കുണ്ട്.
അതേസമയം, ആശുപത്രി തകര്‍ത്തു എന്ന ഇസ്രയേലിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഇറാന്റെ പ്രതിരോധ നടപടികള്‍ കൃത്യവും അന്താരാഷ്ട്ര നിയമവുമായി പൂര്‍ണമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഇറാന്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതോ അല്ലെങ്കില്‍ ആക്രമണത്തെ പിന്തുണച്ചതോ ആയ ഇടങ്ങള്‍ മാത്രമേ ഇറാന്‍ ലക്ഷ്യമിട്ടിട്ടുള്ളൂ എന്നും ഇറാന്‍ യുഎന്നിനെ അറിയിച്ചു.

