ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ, അംഗീകാരം നൽകി പാർലമെന്റ്; തന്ത്രപ്രധാനമായ കപ്പൽറൂട്ട്

ടെഹ്‌റാന്‍: ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബുവര്‍ഷം നടത്തിയതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. ഇതിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

കടലിടുക്ക് അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പല്‍ റൂട്ടാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ഉള്‍പ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. 161 കിലോമീറ്റര്‍ നീളമുള്ള ഹോര്‍മുസില്‍ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റര്‍ വീതിയാണുള്ളത്. കപ്പല്‍ പാതയ്ക്ക് ഇരുവശത്തേക്കും മൂന്നു കിലോമീറ്റര്‍ വീതി മാത്രമേയുള്ളൂ.

ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബുവര്‍ഷം നടത്തിയിരുന്നു. ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും ദൗത്യം പൂര്‍ത്തിയാക്കി അമേരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും മടങ്ങിയെന്നും പ്രസിഡന്റ് ട്രംപ് പിന്നീട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

യുഎസിന്റെ പ്രവൃത്തിയെ ശ്ലാഘിച്ച് ഇസ്രയേല്‍ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ നാല്‍പ്പതോളം മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. പലതും ഇസ്രയേല്‍ പ്രതിരോധിച്ചെങ്കിലും ചിലത് ഇസ്രയേലിന് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News