കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി കുവൈത്ത് അധികൃതർ അവകാശപ്പെട്ടു. ബഹ്റൈനിൽ നടന്ന നിരവധി ഡ്രോൺ ആക്രമണങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ബഹ്റൈനിലെ അമേരിക്കയുടെ അഞ്ചാം പടക്കപ്പൽ വ്യൂഹത്തിനെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണങ്ങൾ നടന്നത്.
കുവൈത്തിലെ അലി അൽ സാലിം വ്യോമതാവളം ലക്ഷ്യമിട്ടും ആക്രമണശ്രമം ഉണ്ടായി. ഇറാന്റെ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാന്റെ തീരമേഖലകളിൽ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കടുത്ത ഭീഷണി മുഴക്കിയ സാഹചര്യത്തിൽ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. സമാധാന അന്തരീക്ഷം ഉടൻ പുനഃസ്ഥാപിക്കപ്പെടുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഇറാന്റെ പ്രകോപനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയും ഒമാനും ചേർന്ന് കപ്പലുകൾക്കായി പുതിയ പാത ഒരുക്കിയതിനെ ഇറാൻ ശക്തമായി എതിർക്കുന്നു. ഇതിന്റെ ഭാഗമായി പനാമയുടെ പതാകയുള്ള എംടി എക്കോ എന്ന വലിയ ടാങ്കർ കപ്പലിനു നേരെയും ആക്രമണമുണ്ടായി.


