ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ചർച്ചകൾ നടക്കും. ഇതിൻ്റെ ഭാഗമായി നിലവിൽ മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങളും പ്രത്യാക്രമണങ്ങളും താൽക്കാലികമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമാനിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കായിരിക്കും ചൊവ്വാഴ്ച നടക്കുന്ന ചർച്ചകളിൽ മുൻഗണന നൽകുന്നത്. നേരത്തെ സ്വിറ്റ്‌സർലൻഡിൽ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് നടക്കേണ്ടിയിരുന്ന ചർച്ചകളാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് ദോഹയിലേക്ക് മാറ്റിയത്.
ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ അഞ്ചാം വകുപ്പിനെക്കുറിച്ചുള്ള വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് നിലവിലെ സംഘർഷങ്ങൾക്ക് പ്രധാന കാരണം. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഇറാൻ ഉറപ്പുനൽകണമെന്നും പകരം ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അമേരിക്ക നീക്കംചെയ്യണമെന്നുമായിരുന്നു കരാർ.
സ്വിറ്റ്‌സർലൻഡിൽ നടന്ന ചർച്ചകളിൽ അമേരിക്കൻ സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറും തമ്മിൽ നേരിട്ടുള്ള 'ഹോട്ട്‌ലൈൻ' സംവിധാനം വേണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നിർദേശിച്ചിരുന്നു. എന്നാൽ, കപ്പലുകൾ ഇറാനുമായി ഏകോപിപ്പിച്ചുകൊണ്ട് മാത്രമേ കടന്നുപോകാവൂ എന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നതിനാൽ ഈ സംവിധാനം ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയെന്നുമാണ് ഇറാൻ്റെ ആരോപണം. ഇതോടെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറിയിരുന്നു.


