ഭയപ്പെടുത്താനുള്ള നടപടി വിലപ്പോകില്ല; നിയമലംഘനമുണ്ടെങ്കിൽ ഇ.ഡി വ്യക്തമാക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഒരു വര്‍ഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് ഇ.ഡി കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഭയപ്പെടുത്താനുള്ള നടപടി വിലപോകില്ല. നിയമലംഘനമുണ്ടെങ്കില്‍ നിശ്ചയമായും സഹകരിക്കും. ഇ.ഡിക്ക് മുമ്പില്‍ ഹാജരാവില്ലെന്നും പകരം കോടതിയില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ല. മസാല ബോണ്ട് നിയമപരമാണ്. ഇത് സര്‍ക്കാര്‍ വായ്പയെടുക്കുന്ന പലിശയായി കണക്കാക്കാനാവില്ല. എസ്.എല്‍.ആര്‍ ബോണ്ട് 7-8 ശതമാനത്തിന് കിട്ടും. എന്നാല്‍, കിഫ്ബി കൂടുതല്‍ വായ്പ എടുക്കാനായി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ 10.15 ആയിരുന്നു കിട്ടിയത്. അതിനേക്കാള്‍ താഴെയാണ് മസാല ബോണ്ട്. ഡോളറില്‍ വായ്പ എടുക്കേണ്ടിവരുമ്പോള്‍ എത്ര പലിശകൊടുക്കേണ്ടിവരുമെന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. ഒരു ഡസന്‍ കമ്പനികളുടെ കണക്ക് അവിടെ പരിശോധിച്ചിട്ടുണ്ട്.

എടുക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് ഇന്ത്യന്‍ റുപ്പി ഡിനോമിനേറ്റഡ് ബോണ്ട്. അത് വിജയകരമായി എടുത്തു എന്നുമാത്രമല്ല ആ വര്‍ഷത്തെ ജനറല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും നല്ല ഇഷ്യുവായി അവര്‍ അവാര്‍ഡും തന്നു. അത് കിഫ്ബിക്ക് നല്‍കിയിട്ടുള്ള വിശ്വാസ്യത ചെറുതല്ല. ഇന്നിപ്പോള്‍ മസാല ബോണ്ട് ഇറക്കാന്‍ പോയിട്ടുണ്ടെങ്കില്‍ അനുവാദം കിട്ടുകയില്ല. അവസരം നോക്കി ഉപയോഗപ്പെടുത്തുന്നതാണ്. അല്ലാതെ പലിശനോക്കി ചെയ്യുന്നതല്ല.

നിങ്ങള്‍ തെറ്റുചെയ്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണം എന്നുപറഞ്ഞ് അന്വേഷണം നടത്തുന്നത് ശരിയല്ല. അതുക്കൊണ്ട് എന്ത് നിയമലംഘനമാണ് ഇ.ഡി കണ്ടെത്തിയതെന്ന് വ്യക്തമാക്കണം. ഇ.ഡിയുടെ നടപടി കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News