ടെഹ്റാൻ: ആണവായുധ കേന്ദ്രങ്ങൾ പരിശോധിക്കാൻ ഇറാൻ തങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്ന് ഐഎഇഎ (International Atomic Energy Agency) ചീഫ് ഫഫേൽ ഗ്രോസി. ഇറാൻ സഹകരിച്ചിരുന്നെങ്കിലും അതിൽ സുതാര്യതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അവർ സഹകരിച്ചിരുന്നു. എന്നാൽ അത് പരിമിതമായിരുന്നു. ഒരുപാട് ചോദ്യങ്ങൾക്ക് ഇറാന്റെ പക്കൽനിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ടായിരുന്നു. യുറേനിയത്തിന്റെ അവശിഷ്ടങ്ങൾ കണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ അവ കണ്ടെത്തി. അവർ നൽകിയ ഉത്തരങ്ങൾ വേണ്ടത്ര വിശ്വസനീയമായിരുന്നില്ല. സുതാര്യതയും ഉണ്ടായിരുന്നില്ല’, ഗ്രോസി പറഞ്ഞു.
ഇറാൻ ആണവായുധം നിർമ്മാണത്തിനരികെ എത്തിയോ എന്ന ചോദ്യത്തിന്, ഇറാന്റെ കൈവശം പത്ത് ആണവായുധങ്ങൾ നിർമ്മിക്കാനുള്ള യുറേനിയവും സാങ്കേതിക വിദ്യയും ഉണ്ട് എന്ന് ഗ്രോസി പറഞ്ഞു. ഇറാന്റെ കൈവശം ആണവായുധങ്ങൾ ഇല്ലായിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവകേന്ദ്രങ്ങളിൽ നിന്ന് 400 കിലോഗ്രാം വരുന്ന യുറേനിയം യുഎസ് ആക്രമണത്തിന് മുൻപ് ഇറാൻ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി വാർത്തകളുണ്ടായിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പേ തങ്ങൾ യുറേനിയം പരിശോധിച്ചിരുന്നുവെന്ന് ഗ്രോസി പറഞ്ഞു. 408 കിലോഗ്രാം ആയിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാൻസ്, ഫൊർദൊ, ഇസ്ഫഹാൻ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ഇതിൽ ഫൊർദൊ ആണവകേന്ദ്രം ഇനി പ്രവർത്തനക്ഷമമാകില്ലെന്നും യുഎസ് ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും ഗ്രോസി പറഞ്ഞു. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തുവെന്ന ട്രംപിന്റെ വാദത്തെ അദ്ദേഹം അംഗീകരിച്ചില്ല.
എന്നാൽ, കേന്ദ്രങ്ങളുടെ ശക്തി ക്ഷയിച്ചുവെന്ന് ഐഎഇഎ മേധാവി വ്യക്തമാക്കി. ഉപഗ്രഹചിത്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവനിലയങ്ങൾ പരിശോധിക്കാൻ അനുമതി നൽകണമെന്ന ഇറാനോട് ഐഎഇഎ ആവശ്യപ്പെടുകയും ചെയ്തു.

