ന്യൂഡൽഹി: ജമ്മുവിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ശക്തമായാണ് തിരിച്ചടിച്ചത്. കര,നാവിക,വ്യോമ സേനകള്‍ പാകിസ്താനിലാകെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. പിന്നാലെ സാംബ അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.
ഇന്ത്യയുടെ ആക്രമണത്തിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഷഹബാസ് ഷെരീഫിന്റെയും പാക് സൈനിക മേധാവി അസീം മുനീറിന്റെയും വീടുകള്‍ക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലാഹോറില്‍ കനത്ത ഡ്രോണാക്രമണം നടത്തിയതിനൊപ്പം പാക് തുറമുഖമായ കറാച്ചിയില്‍ നാവിക സേനയും ആക്രമണം നടത്തി. ഇതോടെ പാകിസ്താൻ അക്ഷരാർഥത്തിൽ നടുങ്ങി. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്താണ് കറാച്ചിയില്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. അതിർത്തിയിലെ പാക് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് കരസേന ആക്രമണം തുടങ്ങിയതായും വിവരമുണ്ട്.
പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനികമേധാവിയായ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അസിം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനിടെ പാകിസ്താനില്‍ നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണ് പെട്ടിട്ടുള്ളത്.

