ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; ഒറ്റ ദിവസം റദ്ദാക്കിയത് ഇരുനൂറ്റമ്പതിലധികം വിമാനങ്ങൾ

ന്യൂഡൽഹി: ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്നു. ഇരുനൂറ്റമ്പതിലധികം വിമാനങ്ങളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. അപ്രതീക്ഷിതമായി വിമാനം മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യവ്യാപകമായി ദുരിതത്തിലായത്. കൂട്ട റദ്ദാക്കലുകൾ മുതൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

നാലുദിവസമായി തുടരുന്ന പ്രതിസന്ധിയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയും സമാനമായ പ്രതിസന്ധി തുടർന്നത്. ഡൽഹി (33), ബെംഗളൂരു (73), മുംബൈ (85), ഹൈദരാബാദ് (68) എന്നിവിടങ്ങളിലാണ് റദ്ദാക്കലുകൾ ഉണ്ടായത്.

വൈകിയ വിമാനങ്ങളിൽ രണ്ടെണ്ണം അന്താരാഷ്ട്ര സർവീസുകളായിരുന്നു. സിംഗപ്പൂർ, കാംബോഡിയയിലെ സീം റീപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ. യാത്രക്കാരെയും ഷെഡ്യൂളുകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇൻഡിഗോ കടുത്ത സമ്മർദം നേരിടുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ.

ദിവസേന ഏകദേശം 2,300 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ എയർലൈൻസ്, പരാതികളോട് പ്രതികരിച്ചിട്ടുണ്ട്. പ്രവർത്തനപരമായ വെല്ലുവിളികൾ കൂടിയത് നെറ്റ്‌വർക്കിനെ ഗുരുതരമായി ബാധിച്ചതായി എയർലൈൻ സമ്മതിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ അറിയിച്ചു.

പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങളും ബുധനാഴ്ച ഇരുന്നൂറോളം വിമാനങ്ങളും ഇൻഡിഗോ റദ്ദാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News