വാഷിങ് മെഷീനെച്ചൊല്ലി തര്‍ക്കം; അമേരിക്കയിൽ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി

വാഷിങ് മെഷീനെച്ചൊല്ലി തര്‍ക്കം; യുഎസില്‍ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി

ഡാലസ്: യുഎസില്‍ മോട്ടലില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനെ വടിവാളുകൊണ്ട് തലയറുത്ത് കൊലപ്പെടുത്തി. ഡാലസിലെ മോട്ടലില്‍ മാനേജറും കര്‍ണാടക സ്വദേശിയുമായ 50-കാരന്‍ ചന്ദ്രമൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോട്ടലിലെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസിനെ (37) പോലീസ് അറസ്റ്റ് ചെയ്തു. നാഗമല്ലയ്യയുടെ ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

ബുധനാഴ്ച ടെക്‌സസിലെ ടെനിസണ്‍ ഗോള്‍ഫ് കോഴ്‌സിന് സമീപം ഇന്റര്‍‌സ്റ്റേറ്റ് 30-ന് തൊട്ടടുത്തുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലാണ് ആക്രമണം നടന്നത്.

മാര്‍ട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മുറിയിലേക്കു കടന്നുവന്ന നാഗമല്ലയ്യ, കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോടു പറയാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോട് നേരിട്ട് സംസാരിക്കാതെ സമീപത്തുള്ള ജീവനക്കാരിയോട് തനിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കിയതാണ് മാര്‍ട്ടിനെസിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

ഇത് പിന്നാലെ ഇരുവരും തമ്മിൽ തര്‍ക്കമായി. ഇതിനിടെ മുറിക്ക് പുറത്തുപോയി വടിവാളുമായി വന്ന പ്രതി നാഗമല്ലയ്യയെ പലതവണ കുത്തുകയായിരുന്നു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനെസ് പിന്തുടര്‍ന്ന് ആക്രമണം തുടര്‍ന്നു.

ഇതിനിടെ മോട്ടലിന്റെ ഫ്രണ്ട് ഓഫീസിലുണ്ടായിരുന്ന നാഗമല്ലയ്യയുടെ ഭാര്യയും 18-കാരന്‍ മകനും അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ഇവരെ തള്ളിമാറ്റി. പിന്നാലെ നാഗമല്ലയ്യയെ നിലത്ത് വീഴ്ത്തിയ പ്രതി തലയറുക്കുകയായിരുന്നു.

വെട്ടിമാറ്റിയ തലയെടുത്ത് മാര്‍ട്ടിനെസ് മാലിന്യക്കൂമ്പാരത്തിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയില്‍ കത്തിയുമായി മാലിന്യക്കൂമ്പാരമുള്ള സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News