കാനഡയിൽ വീണ്ടും ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

എഡ്മോണ്ടൻ: കാനഡയിൽ വീണ്ടും ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. 20 വയസുകാരനായ ഹർഷൻദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്സ് എന്നിവരാണ് അറസ്റ്റിലായത്. കാനഡയിലെ എഡ്മണ്ടനിലാണ് സംഭവം.

 

വെള്ളിയാഴ്ച പുലർച്ചെ 12:30 ഓടെയാണ് ഹർഷൻദീപ് സിംഗ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നം​ഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹർഷൻദീപ് സിംഗിനെ കോണിപ്പടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ഹർഷൻദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. അടുത്തിടെ കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യയിൽ 22കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ലാംബ്ടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായിരുന്ന ഗുറാസിസ് സിംഗാണ് കൊല്ലപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News